മെരുങ്ങാതെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം
കൊച്ചി: ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ഏപ്രിലിൽ 4.83 ശതമാനത്തിലെത്തി. മാർച്ചിലിത് 8.5 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിൽ കഴിഞ്ഞ മാസം 8.7 ശതമാനം വർദ്ധനയാണുണ്ടായത്. നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെയെത്തിക്കാനാണ് റിസർവ് ബാങ്കിന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുള്ളത്. പൊതു തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം കേന്ദ്ര സർക്കാരിന് കടുത്ത പരീക്ഷണമാണ് സൃഷ്ടിക്കുന്നത്.
ലക്ഷ്യമിടുന്നതിലും ഉയർന്ന തലത്തിൽ നാണയപ്പെരുപ്പം തുടരുന്നതിനാൽ ഈ വർഷം മുഖ്യ പലിശ നിരക്കുകൾ കുറയാനുള്ള സാദ്ധ്യതകൾ മങ്ങുകയാണ്. നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി 2022 മേയ് മാസത്തിന് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ ആറ് തവണയായി 2.5 ശതമാനം വർദ്ധിപ്പിച്ചിരുന്നു.
അവലോകന കാലയളവിൽ ധാന്യങ്ങളുടെ വില 8.63 ശതമാനവും പയർവർഗങ്ങൾക്ക് 16.84 ശതമാനവും പച്ചക്കറികൾക്ക് 27.8 ശതമാനവും വില വർദ്ധന രേഖപ്പെടുത്തി. ഇന്ധന, വൈദ്യുതി മേഖലയിൽ വിലയിൽ അവലോകന കാലയളവിൽ 4.24 ശതമാനം കുറവുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |