ന്യൂഡൽഹി: കൊവിഡ് മഹാമാരിയിലും വിലക്കയറ്റത്തിലും തളർന്നിരിക്കുന്ന രാജ്യത്തെ കർഷകർക്ക് താങ്ങായി വളത്തിന്റെ സബ്സിഡി വർദ്ധിപ്പിച്ച് കേന്ദ്രം. വളത്തിനുള്ള സബ്‌സിഡിയിൽ 140 ശതമാനം വർദ്ധനവാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. നിലവിലെ 500 രൂപയ്ക്ക് പകരം കർഷകർക്ക് ഒരു ബാഗ് വളത്തിന് 1,200 രൂപ സബ്സിഡി ലഭിക്കും. 2,400 രൂപയ്ക്ക് പകരം കർഷകർക്ക് ഒരു ബാഗ് ഡി.എ.പി((di-ammonium phosphate) 1,200 രൂപയ്ക്ക് ലഭിക്കുന്നത് തുടരും. പുതിയകാർഷികനിയമം എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കർഷകപ്രക്ഷോഭം നടക്കുന്നതിനിടയിലാണ് കേന്ദ്ര തീരുമാനം.
അന്താരാഷ്ട്ര വിലക്കയറ്റമുണ്ടായിട്ടും പുതിയ തീരുമാനത്തിലൂടെ കർഷകർക്ക് പഴയ നിരക്കിൽ വളം ലഭിക്കും. ചരിത്രപരമായ തീരുമാനമെന്നാണ് കേന്ദ്രം ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ സബ്‌സിഡിക്കുവേണ്ടി സർക്കാർ 14,775 കോടി രൂപയാണ് അധികമായി ചെലവഴിക്കുക. ഇതോടെ ഇക്കാര്യത്തിൽ സർക്കാർ അനുവദിച്ച മൊത്തംതുക 95,000 കോടിയായി ഉയരും.
അടുത്തിടെ, ഡി.എ.പിയിൽ ഉപയോഗിക്കുന്ന ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ അന്താരാഷ്ട്ര വില 60ശതമാനം മുതൽ 70ശതമാനം വരെ ഉയർന്നിരുന്നു. അതിനാൽ, ഒരു ഡി.എ.പി ബാഗിന്റെ യഥാർത്ഥ വില ഇപ്പോൾ 2,400 രൂപയാണ്. പുതിയ തീരുമാനത്തോടെ, കർഷകർക്ക് 1,200 രൂപയ്ക്ക് ഒരു ഡി.എ.പി ബാഗ് തുടർന്നും ലഭിക്കും. കഴിഞ്ഞവർഷം ഡി.എ.പി കിട്ടിയിരുന്നത് ബാഗിന് 1700 രൂപയ്ക്കായിരുന്നു. അന്നും കേന്ദ്രം 500 രൂപ സബ്സിഡി നൽകിയതിനെതുടർന്ന് 1200 രൂപയ്ക്ക് കർഷകർക്ക് വളം കിട്ടിയിരുന്നു.
പി.എം കിസാൻ പദ്ധതിക്ക് കീഴിൽ അക്ഷയത്രിതീയയിൽ 20,667 കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ എടുത്ത തീരുമാനത്തിന് പിന്നാലെ വരുന്ന മറ്റൊരു പ്രധാനതീരുമാനമാണിത്.
സബ്സിഡി 500ൽ നിന്ന് 1200 ആയി
2400 രൂപയുടെ ബാഗിന് 1200
അധികചെലവ് 14,775 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |