ന്യൂഡൽഹി: ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഈടില്ലാതെ വായ്പ നൽകുന്ന പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ). കൊവിഡ് വ്യക്തിഗത വായ്പയെന്നാണ് പുതിയ വായ്പാ പദ്ധതി അറിയപ്പെടുന്നത്.
ഇതിലൂടെ കൊവിഡ് ചികിത്സയ്ക്കായുള്ള വായ്പാ സഹായം ഉപയോക്താക്കൾക്ക് നൽകാനാണ് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ ലക്ഷ്യമിടുന്നത്. അക്കൗണ്ട് ഉടമയ്‌ക്കോ കുടുംബാംഗങ്ങൾക്കായോ കൊവിഡ് ചികിത്സയ്ക്കായി ഈ വായ്പ അനുവദിക്കും. വായ്പയ്ക്കായി പ്രത്യേക ഈട് ഒന്നും സമർപ്പിക്കേണ്ടതില്ല എന്നതാണ് മുഖ്യസവിശേഷത.
എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടീ സ്‌കീമിന് (ഇ.സി.എൽ.ജി.എസ്) കീഴിലാണ് കൊവിഡ് ചികിത്സയ്ക്കായുള്ള ഈ വായ്പാ പദ്ധതി നടപ്പിലാക്കുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് എസ്.ബി.ഐ ചെയർമാൻ ദിനേഷ് ഖാര പറഞ്ഞു. 5 ലക്ഷം രൂപ വരെയാണ് ഉപയോക്താക്കൾക്ക് വായ്പയായി ലഭിക്കുക. 8 ശതമാനം പലിശ നിരക്കിലായിരിക്കും നൽകുന്നത്. 25,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ അനുവദിക്കും. വായ്പാ അപേക്ഷകന്റെ ആവശ്യവും തിരിച്ചടവ് ശേഷിയും പരിഗണിച്ചാണ് ബാങ്ക് വായ്പാ തുക നിശ്ചയിക്കുക. പരമാവധി അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കണം. മാസവരുമാനക്കാരായ ജീവനക്കാർക്കും ദിവസ വേതനക്കാർക്കും പെൻഷൻ പറ്റിയവർക്കും എസ്.ബി.ഐയുടെ കൊവിഡ് ചികിത്സാ വായ്പയ്ക്കായി അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |