നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ (സിയാൽ) അന്താരാഷ്ട്ര പ്രശസ്തിയിലേയ്ക്കുയർത്തിയ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ ഇന്ന് പടിയിറങ്ങും. അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് 2016ൽ വിരമിച്ച വി.ജെ. കുര്യനെ അഞ്ചുവർഷത്തേക്ക് സിയാൽ എം.ഡിയായി സർക്കാർ നിയമിച്ചതിന്റെ കാലാവധി ഇന്നവസാനിക്കും. സിയാലിന്റെ 27 വർഷത്തെ ചരിത്രത്തിൽ മൂന്ന് ഘട്ടങ്ങളിലായി 19 വർഷം എം.ഡിയായ റെക്കാഡോടെയാണ് കുര്യൻ പടിയിറങ്ങുന്നത്. പൊതുജന പങ്കാളിത്തത്തോടെ വിമാനത്താവളം പ്രാവർത്തികമാക്കിയതാണ് കുര്യന്റെ ഏറ്റവും വലിയ സംഭാവന. കുര്യന്റെ ആശയം അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ അംഗീകരിച്ചത് നിർണായകമായി. 1994ലാണ് സിയാൽ എന്ന കമ്പനി രൂപീകരിച്ചത്. 1999ൽ രാജ്യത്തെ ആദ്യത്തെ പി.പി.പി.വിമാനത്താവളം പ്രവർത്തനമാരംഭിച്ചു.
മുവാറ്റുപുഴ സബ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച വി.ജെ.കുര്യൻ, ആലപ്പുഴ, എറണാകുളം ജില്ലകളിൽ കളക്ടറായിരുന്നു. ഔഷധി, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ (ആർ.ബി.ഡി.സി.കെ) എന്നിവയിൽ എം.ഡിയായിരുന്നു. സ്‌പൈസസ് ബോർഡ് ചെയർമാനായിരിക്കെ ഇലക്ട്രോണിക് ലേല പരിപാടി, സ്‌പൈസസ് പാർക്ക് എന്നിവയാരംഭിച്ചു. തൃശ്ശൂർ ആലപ്പാട്ട് കുടുംബാംഗം മറിയാമ്മയാണ് ഭാര്യ. ഡോ. ജോസഫ് കുര്യൻ, ഡോ.എലിസബത്ത് കുര്യൻ എന്നിവർ മക്കളാണ്.
സുഹാസിന് താത്കാലിക ചുമതല
എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസിന് സിയാൽ മാനേജിങ് ഡയറക്ടറുടെ അധികച്ചുമതല താൽക്കാലികമായി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |