ന്യൂഡൽഹി: ആഗോള തലത്തിൽ ചരക്കുകളുടെ വില ഉയർന്നതിനെത്തുടർന്ന് രാജ്യത്തെ മൊത്തവില പണപ്പെരുപ്പ നിരക്ക് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ഏപ്രിലിലെ 10.49 ശതമാനമായിരുന്ന മൊത്തവില പണപ്പെരുപ്പ നിരക്ക് മേയിൽ 12.49 ശതമാനമായി ഉയർന്നു. തുടർച്ചയായി അഞ്ചാംമാസമാണ് മൊത്തവില പണപ്പെരുപ്പം കുതിക്കുന്നത്.
നിർമാണ വസ്തുക്കൾ, അസംസ്‌കൃത എണ്ണ, മിനറൽ ഓയിൽസ് എന്നിവയുടെ വിലക്കയറ്റമാണ് സൂചികയിലെ കുതിപ്പിന് പിന്നിൽ. 2020 മേയിൽ (-)3.37ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം. അസംസ്‌കൃത എണ്ണവിലയോടൊപ്പം മറ്റ് കമ്മോഡിറ്റികളുടെ വിലയും ആഗോളതലത്തിൽ ഉയർന്നു. വിവിധയിടങ്ങളിലെ ലോക്ഡൗൺമൂലം വിതരണശൃംഖലയിലുണ്ടായ തടസ്സവും മേയ് മാസത്തിൽ വിലക്കയറ്റത്തിന് ആക്കംകൂട്ടിയതായാണ് വിലയിരുത്തൽ. വ്യവസായ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം മേയിൽ ഇന്ധന പണപ്പെരുപ്പം 37.6 ശതമാനവും നിർമാണ വസ്തുക്കളുടെ പണപ്പെരുപ്പം 10.8 ശതമാനവുമായി ഉയർന്നപ്പോൾ ഭക്ഷ്യവിലക്കയറ്റം 4.3 ശതമാനമായി മിതപ്പെട്ടു. അസംസ്കൃത പെട്രോളിയം വില 102.5 ശതമാനം ഉയർന്നു, ഇത് എൽ.പി.ജി (61%), പെട്രോൾ (62.3%), ഡീസൽ (66.3%) എന്നിവയുടെ വിലവർദ്ധനയ്ക്ക് കാരണമായി.
ഭക്ഷ്യവസ്തുക്കളിൽ പയറുവർഗങ്ങൾ (12.1%), ഉള്ളി (23.2%), പഴങ്ങൾ (20.2%) എന്നിവയുടെ പണപ്പെരുപ്പം ഉയർന്നു. പച്ചക്കറി വില ഒരു വർഷം മുമ്പുണ്ടായിരുന്നതിൽനിന്ന് 9 ശതമാനമായി കുറഞ്ഞു. അതേസമയം പുകയില ഉത്പന്നങ്ങളുടെ വില ചുരുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |