ന്യൂഡൽഹി: ഐ.ടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്. ഓട്ടോമേഷൻ സംവിധാനം കൂടുതൽ വ്യാപകമാകുന്നതോടെ വലിയ രീതിയിൽ ജീവനക്കാരെ കുറക്കാൻ ഐ.ടി, അനുബന്ധ കമ്പനികൾ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതുവഴി 100 ബില്യൺ ഡോളർ ലാഭിക്കാമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടൽ.
ഏകദേശം 1.6 കോടി തൊഴിലാളികളാണ് ഇന്ത്യയിലെ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 90 ലക്ഷം പേരും കുറഞ്ഞ സാങ്കേതിക പരിജ്ഞാനം മാത്രം ആവശ്യമുള്ള ബി.പി.ഒ ജോലികളാണ് ചെയ്യുന്നതെന്ന് ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്കോം പറയുന്നു. ഇവരിൽ 30 ശതമാനം പേർക്കെങ്കിലും അടുത്ത വർഷത്തോടെ ജോലി നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്.
റോബോട്ട് പ്രൊസസ് ഓട്ടോമേഷൻ സംവിധാനത്തിന്റെ വരവായിരിക്കും തൊഴിലുകളെ പ്രതികൂലമായി ബാധിക്കുന്നത്. അമേരിക്കയിൽ ഇതുമൂലം 10 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെന്നാണ് കണക്കുകൾ. ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ, ടെക് മഹീന്ദ്ര, കോഗ്നിസെന്റ് തുടങ്ങിയ കമ്പനികൾ 30 ലക്ഷം തൊഴിലാളികളെ അടുത്ത വർഷം ഒഴിവാക്കാൻ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്. സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ എല്ലാ ദിവസം തൊഴിലാളികൾ ചെയ്യുന്ന ജോലികൾ പൂർത്തീകരിക്കുന്ന സംവിധാനമാണ് റോബോട്ട് പ്രൊസസ് ഓട്ടോമേഷൻ. സാധാരണ സോഫ്റ്റ്വെയർ അപ്ലിക്കേഷനേക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇതിന് സാധിക്കും.
ഇന്ത്യയുടെ ഐ.ടിമേഖലയിൽ ആകെയുള്ളത് : 1.6 കോടി ജീവനക്കാർ
യു.എസിൽ ഇതുവരെ ജോലി നഷ്ടമായത്: 10 ലക്ഷം പേർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |