കൊച്ചി: അമേരിക്കയ്ക്കും യൂറോപ്പിനും പുറത്തുള്ള രാജ്യങ്ങളിലെ കുറഞ്ഞ വാക്‌സിനേഷൻ നിരക്ക് സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നത് വൈകിപ്പിക്കുന്നതിനാൽ പ്രകൃതിദത്ത റബർ വില അടുത്തകാലത്ത് വൻതോതിൽ കൂടാനിടയില്ലെന്ന് അസോസിയേഷൻ ഒഫ് നാച്വറൽ റബർ പ്രൊഡ്യൂസിംഗ് കൺട്രീസിന്റെ റിപ്പോർട്ട്. ഏഷ്യൻ രാജ്യങ്ങളിൽ വളരെ പതുക്കെ മാത്രം പുരോഗമിക്കുന്ന കൊവിഡ് വാക്‌സിനേഷൻ സമ്പദ്‌വ്യവസ്ഥകളുടെ തിരിച്ചുവരവിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് എ.എൻ.ആർ.പി.സിയുടെ റിപ്പോർട്ടിൽ പറയുന്നു.
ലോകത്തിലെ റബർ ഉപഭോഗത്തിന്റെ 40 ശതമാനവും ചൈനയിലാണ്. കൊവിഡ് വൈറസിന്റെ മറ്റൊരു വകഭേദം ചൈനയിൽ വ്യാപിക്കുന്നതിനാൽ അവിടുത്തെ ചില തുറമുഖങ്ങളുടെ പ്രവർത്തനങ്ങളും ഷിപ്പിംഗ് - ലോജിസ്റ്റിക്‌സ് സംവിധാനങ്ങളും തടസപ്പെട്ടിട്ടുണ്ട്. ഈ മാസം ആദ്യ പകുതിയിൽ രാജ്യാന്തര വിപണിയിൽ റബർ വിലയിൽ ഇടിവുണ്ടായി. അതേസമയം, ലോകത്തെ പ്രമുഖ റബർ ഉത്പ്പാദക രാജ്യങ്ങളിൽ ഉത്പ്പാദനം പുനഃരാരംഭിക്കുന്നതോടെ വിപണിയിൽ സപ്ലെ കൂടാനും സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |