ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന പദവിയിലേക്ക് വീണ്ടും ചൈനയെത്തി. അമേരിക്കയെ പിന്തള്ളിയാണ് മുന്നേറ്റം. 2021 സാമ്പത്തിക വർഷത്തിൽ 86.4 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ നടന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര ഇടപാടിൽ ഒരു വർഷത്തിനിടെ 5.53 ശതമാനം വർദ്ധനവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ വളർച്ച നേടിയ ഏക രാജ്യം ചൈനയാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇന്ത്യയുടെ ചൈനയും തമ്മിലുള്ള വ്യാപാര ഇടപാട് തുടർച്ചയായി ഇടിയുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അമേരിക്കയും ഇന്ത്യയും തമ്മിലെ വ്യാപാര ഇടപാടിൽ 9.5 ശതമാനം ഇടിവുണ്ടായി. 80.5 ബില്യൺ ഡോളറിന്റെ ഇടപാടാണ് നടന്നത്. ഇതാണ് ചൈനയ്ക്ക് ഗുണമായത്. യു.എ.ഇയാണ് മൂന്നാം സ്ഥാനത്ത്. 43,318 ദശലക്ഷം ഡോളറിന്റെ ഇടപാടാണ് നടന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 26.72 ശതമാനത്തിന്റെ ഇടിവ് ഇന്ത്യ-യു.എ.ഇ വ്യാപാര ഇടപാടിൽ ഉണ്ടായി.
ഇലക്ട്രോണിക്‌സ്, പ്ലാസ്റ്റിക്, കെമിക്കൽസ് തുടങ്ങിയ മേഖലകളിൽ ഇന്ത്യ ഇപ്പോഴും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ചൈനയെ തന്നെയാണ്. ഇതിൽ ഏറ്റവും പ്രധാനം ഇലക്ട്രോണിക് ഉത്പ്പന്നങ്ങളാണ്. ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള വിവിധ സ്മാർട്ഫോണുകൾ ചൈനയിൽ നിന്നുമാണ്. അതേസമയം കയറ്റുമതിയുടെ കാര്യത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി ഇപ്പോഴും യു.എസ് ആണ്.
5.53 ശതമാനം വർദ്ധനവ് (ചൈനയുമായി)
9.5 ശതമാനം ഇടിവ് (യു.എസുമായി)
26.72 ശതമാനം ഇടിവ് (യു.എ.ഇയുമായി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |