തിരുവനന്തപുരം: കിറ്റെക്‌സ് ചെയർമാൻ സാബു ജേക്കബ് ഉന്നയിച്ച പരാതികൾ ഗൗരവമായി പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. വ്യവസായ വകുപ്പിന്റെ പരിശോധനകളൊന്നും കിറ്റക്‌സിൽ നടന്നിട്ടില്ല. മറ്റ് ചില വകുപ്പുകളുടേയും സെക്ടർ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നുമാണ് വ്യവസായ വകുപ്പ് സെക്രട്ടറി അറിയിച്ചത്. നിയമപ്രകാരം വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആർക്കും സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകും. വ്യവസായ മന്ത്രിയായി ചുമതലയേറ്റ് 10 ദിവസങ്ങൾക്കുള്ളിൽ തന്നെ ഫിക്കി, സി.ഐ.ഐ തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളുമായി യോഗം ചേരുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. അന്ന് യോഗത്തിൽ പങ്കെടുത്ത കിറ്രെക്സ് പ്രതിനിധികൾ എന്തെങ്കിലും പ്രശ്‌നങ്ങളോ പരാതികളോ ഉള്ളതായി ചൂണ്ടിക്കാട്ടിയിരുന്നില്ലെന്നും മന്ത്രി ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചു. എന്തെങ്കിലും പരാതികൾ ഉണ്ടായാൽ അത് വകുപ്പിനെ അറിയിച്ച് പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം സംസ്ഥാനത്തിന് അപകീർത്തികരമാകാവുന്ന പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജനാധിപത്യ സംവിധാനത്തിൽ ധാരാളം സാദ്ധ്യതകൾ ഉള്ളപ്പോൾ അവ സർക്കാരിനെ നേരിട്ട് അറിയിക്കുന്നതാണ് ഉചിതം. വ്യവസായ നടത്തിപ്പിനുള്ള കേരളത്തിലെ ഏകജാലക സംവിധാനം ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് ഫിക്കിയാണ്. വ്യവസായ മേഖലയിൽ ഉണർവിന്റെ ഒരന്തരീക്ഷമാണ് നിലനിൽക്കുന്നത്. അത് ഉപയോഗപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരുടേയും കൂട്ടായ ശ്രമമുണ്ടാകണം. മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |