ന്യൂഡൽഹി: ക്രിപ്‌റ്റോകറൻസിയുടെ വ്യാപാര വിശദാംശങ്ങൾ നൽകണമെന്ന് എക്‌സ്‌ചേഞ്ചുകളോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ക്രിപ്‌റ്റോകറൻസികളുടെ വില, ഇടപാട് നടന്ന സമയം, എണ്ണം എന്നിവ അന്വേഷിക്കുന്നതിനായി ലഡ്ജറുകളിലെ ഇടപാട് വിവരങ്ങളെക്കുറിച്ചറിയാനാണ് മൂന്ന് എക്‌സ്‌ചേഞ്ചുകൾക്ക് ഐ.ടി വകുപ്പ് നോട്ടീസ് അയച്ചത്. നിലവിൽ തുടർച്ചയായി മൂല്യമിടിയുന്ന സമയത്ത് വകുപ്പിന്റെ നടപടി നിക്ഷേപകർക്ക് തിരിച്ചടിയായി.
ബിറ്റ്‌കോയിന്റെ മൂല്യം എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തിയ 2017ലും ഐ.ടി വകുപ്പ് എക്‌സ്‌ചേഞ്ചുകൾക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഇത്തവണത്തെ പരിശോധന ഇടപാടുകാരുടെ വിശദാംശങ്ങൾ ശേഖരിക്കാനാണെന്നാണ് സൂചന. സ്റ്റോക് എക്‌സ്‌ചേഞ്ചുകളിൽ ഇടനിലക്കാർ വഴിയാണ് ഇടപാട് നടക്കുന്നത്. എന്നാൽ ക്രിപ്‌റ്റോ കറൻസികളുടെ ഇടപാടുകൾ എക്‌സ്‌ചേഞ്ചുകൾവഴി നേരിട്ടാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇടപാടുകാരുടെ വിവരങ്ങൾ ലഭിക്കാനുള്ള ഏക ഉറവിടവും ഇത്തരം എക്‌സ്‌ചേഞ്ചുകളാണ്.
ക്രിപ്‌റ്റോകറൻസികൾ വിൽക്കുമ്പോൾ പണം ബാങ്കിലേക്ക് കൈമാറാതെ വിലകുറയുമ്പോൾ വീണ്ടും വാങ്ങുന്നരീതി ഇടപാടുകാരിൽ പലരും സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇടപാടിൽനിന്നുള്ള നേട്ടം കണക്കാക്കാൻ കഴിയാത്തതിനാൽ നികുതി ഈടാക്കുന്നതിന് പരിമിതികളുണ്ട്. ഇടപാട് നടന്നാൽ പണം ബാങ്കിലേക്ക് മാറ്റാൻ ആദായനികുതി വകുപ്പ് എക്‌സ്‌ചേഞ്ചുകൾക്ക് നിർദേശം നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
സെക്യൂരിറ്റീസ് ആക്ടിന് കീഴിൽവരാത്തതിനാൽ ക്രിപ്‌റ്റോ കറൻസിയുടെ വില്പനയ്ക്ക് 30ശതമാനം നികുതി നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |