കൊച്ചി: സ്ത്രീവിരുദ്ധതയ്ക്കെതിരെ ഉറച്ചശബ്ദവുമായി സംസ്കൃത ചിത്രം 'തയാ" ഒരുങ്ങുന്നു. ‘പഴശ്ശിരാജ’, ‘കായംകുളം കൊച്ചുണ്ണി’ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാവായ ഗോകുലം ഗോപാലന്റെ 'ശ്രീ ഗോകുലം മൂവീസി'ന്റെ ബാനറിലാണ് നിർമാണം. ഇഷ്ടിയെന്ന സംസ്കൃതചിത്രത്തിലൂടെ ശ്രദ്ധേയനായ ഡോ.ജി.പ്രഭയാണ് തയായുടെ തിരക്കഥയും സംവിധാനവും. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, ചെന്നൈ ലയോള കോളേജ് എന്നിവയിൽ സംസ്‌കൃത അദ്ധ്യാപകനായിരുന്നു ഡോ.ജി.പ്രഭ. 2016-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുകയും രാജ്യാന്തര മത്സരവിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള രണ്ടു ചിത്രങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ചിത്രമാണ് 'ഇഷ്ടി'. കുറിയേടത്ത് താത്രിയുടെ ‘സ്മാർത്തവിചാരം’ പ്രമേയമാക്കിയാണ് തയാ ഒരുങ്ങുന്നത്. നെടുമുടി വേണുവും അനുമോളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘തയാ’ എന്ന വാക്കിന്റെ അർഥം ‘അവളാൽ’ എന്നാണ്. താത്രികുട്ടിയെ ചരിത്രത്തിന്റെ കെട്ടുപാടുകളിൽ നിന്ന് മോചിപ്പിച്ചുകൊണ്ടുള്ള കല്പനാ സൃഷ്ടിയാണ് 'തയാ'. ഇതുവരെ പറഞ്ഞും വായിച്ചുമറിഞ്ഞ താത്രികുട്ടിയല്ല ഈ സിനിമയിലെ നായിക . വിദ്യഭ്യാസവും പുരോഗമനവും ആവോളമുണ്ടെന്ന പ്രൗഢി അലങ്കരിക്കുന്ന ഇന്നത്തെ കാലത്തു വർദ്ധിച്ചു വരുന്ന സ്ത്രീ വിരുദ്ധതയും സ്ത്രീ പീഡനവും എല്ലാം താത്രികുട്ടിയെ വീണ്ടും ഓർമ്മിപ്പിക്കും. സ്ത്രീയെ വെറും ശരീരമായി കണ്ട് ഉപഭോഗവസ്തുവായി കാണുന്ന അധികാരദുര നിറഞ്ഞ പുരുഷമേധാവിത്വത്തിന്നു നേരെ സ്വന്തം ശരീരം കൊണ്ടുതന്നെ പോരാടുന്നവാളാണ് ഈ ചിത്രത്തിലെ നായിക. 22 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായ 'തയാ'യുടെ ഛായാഗ്രഹകൻ രാജ്യാന്തര പ്രശസ്തനായ സണ്ണി ജോസഫാണ്. ബി. ലെനിൻ, പട്ടണം റഷീദ്, ഇന്ദ്രൻസ് ജയൻ, ബിജു പൗലോസ്, ബോബൻ, കൃഷ്ണനുണ്ണി തുടങ്ങി അവരവരുടെ മേഖലകളിൽ സമാനകളില്ലാത്തവിധം പേരെടുത്ത പ്രതിഭാധനരാണ് പിന്നണിയിൽ അണിനിരക്കുന്നത്. നെടുമുടി വേണു, അനുമോൾ കൂടാതെ നെല്ലിയോട് വാസുദേവൻ നമ്പൂതിരി, ബാബു നമ്പൂതിരി, പള്ളിപ്പുറം സുനിൽ, കൃഷ്ണൻ വടശ്ശേരി, രേവതി, ഉത്തര, മീനാക്ഷി, ആദിദേവ്, ആനിജോയൻ, നന്ദകിഷോർ, ഗിരീഷ് സോപാനം എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അവസാനഘട്ട പണികൾ നടന്നു വരുന്ന 'തയാ' അടുത്ത് തന്നെ പുറത്തു വരുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |