കൊച്ചി: സ്വർണാഭരണ വ്യാപാര മേഖലയോടുള്ള ഉദ്യോഗസ്ഥരുടെ ശത്രുതാമനോഭാവത്തിൽ മാറ്റം വരണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(എ.കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു. നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനം മാറ്റണം. ചെറിയ പിഴവിനുപോലും പരമാവധി ശിക്ഷ വിധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. അനധികൃത മേഖലയെ കടിഞ്ഞാണിടേണ്ടതിനു പകരം പരമ്പരാഗതമായി വ്യാപാരം ചെയ്യുന്ന സംഘടിത മേഖലയെ തച്ചുടയ്ക്കുന്ന സമീപനമാണ് മാറേണ്ടത്. സ്വർണ വ്യാപാരശാലകളിൽ പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അസോസിയേഷൻ. ഇത് സ്വർണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അസോസിയേഷൻ പറഞ്ഞു.
ജി.എസ്.ടി നിലവിൽ വന്നതിനു ശേഷം സ്വർണാഭരണ വ്യാപാര മേഖലയിൽ നിന്നുള്ള നികുതി പിരിവ് വാറ്റ് കാലഘട്ടത്തെക്കാൾ വളരെക്കൂടുതലാണ്. സ്വർണത്തിനുള്ള മൂന്ന് ശതമാനം നികുതി കേന്ദ്രത്തിനും കേരളത്തിനും പകുതി വീതമാണ്. മാത്രമല്ല സ്വർണ വ്യാപാരികൾ പകുതിയിലധികം ആഭരണങ്ങൾ വാങ്ങുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്. സ്വർണാഭരണ നിർമ്മാണത്തിനുപയോഗിക്കുന്ന തങ്കം നൂറു ശതമാനവും കേരളത്തിന് വെളിയിൽ നിന്നാണ് വാങ്ങുന്നത്. ഇതുമൂലം കേരളത്തിന് നികുതി ലഭിക്കുന്നതേയില്ല. കേരളത്തിന് വെളിയിൽ നിന്നും വാങ്ങുന്ന ആഭരണങ്ങൾക്ക് അതത് സംസ്ഥാനങ്ങളിൽ നികുതി നൽകുകയും അതിന് കേരളത്തിൽ സെറ്റോഫ് ലഭിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ വിറ്റഴിക്കുന്ന സ്വർണത്തിന് ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന നികുതിയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വാങ്ങിയ സ്വർണത്തിന്റെ നികുതി തട്ടിക്കഴിച്ചാണ് ഓരോ മാസവും വ്യാപാരി നികുതി അടയ്ക്കുന്നത്. 40 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ജി. എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള 7000 ഓളം സ്വർണ വ്യാപാരികൾ മാത്രമാണ് നിലവിൽ നികുതിഘടനയുടെ പരിധിയിൽ വരുന്നത്.
കൊവിഡ് വലച്ചു
മറ്റൊരു വ്യാപാര മേഖലയിലുമില്ലാത്ത ഒട്ടേറെ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയാണ് സ്വർണാഭരണ വ്യാപാര മേഖല കടന്നുപോകുന്നത്. കൊവിഡ് വരുത്തി വച്ച അടച്ചിടലും അതു മൂലമുള്ള സാമ്പത്തിക ബാദ്ധ്യതകളും മറികടക്കാൻ ബദ്ധപ്പെടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പൊലീസ് രാജിനുള്ള നീക്കമോ?
GST ഉദ്യോഗസ്ഥർ ഇപ്പോൾ തന്നെ സ്വർണക്കടകളുടെ മുന്നിൽ നിൽക്കുകയാണ്. സ്വർണക്കടകൾക്കുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ജി.എസ്.ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരികളുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും പൊലീസ് രാജ് ഈ മേഖലയിൽ നടപ്പിലാക്കാനാനുള്ള നീക്കമാണെന്നും അസോസിയേഷൻ ആരോപിച്ചു.
നികുതി വരുമാന കുറവിന്റെ പേരിൽ സ്വർണ വ്യാപാര സംഘടനയുമായി ചർച്ച ചെയ്ത് സത്യാവസ്ഥ ബോദ്ധ്യപ്പെടാതെ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപിക്കാനുള്ള നീക്കം അപലപനീയമാണ്.
ഡോ.ബി.ഗോവിന്ദൻ, പ്രസിഡന്റ്
കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി
അഡ്വ.എസ്.അബ്ദുൽ നാസർ, സംസ്ഥാന ട്രഷറർ
(ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(AKGSMA)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |