ന്യൂഡൽഹി: വർഷങ്ങൾക്കു മുൻപ് രജിസ്റ്റർ ചെയ്ത ചട്ടലംഘന കേസിൽ ഇന്ത്യയിലെ ധനികരിൽ ഒന്നാമനായ മുകേഷ് അംബാനിയുടെ കമ്പനിയോട് ഇനിയും ഏറ്റുമുട്ടേണ്ടെന്ന് സെബി തീരുമാനിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ആശ്വാസകരമായ തീരുമാനമാണ് ഓഹരിവിപണിയുടെ നിരീക്ഷകരായ സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പ്രതി ഓഹരി വരുമാനത്തിൽ കൃത്രിമം കാണിച്ചുവെന്നായിരുന്നു കമ്പനിക്കെതിരായ ആരോപണം.
13 വർഷം മുൻപാണ് ഈ ആരോപണം ഉയർന്നുവന്നത്. 2019 മാർച്ച് മാസത്തിൽ വന്ന നിയമഭേദഗതിയാണ് റിലയൻസിനെതിരെ നടപടിയെടുക്കാതിരിക്കാൻ ഒരു കാരണം. സെക്യൂരിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ വിധിക്കെതിരെ സുപ്രീം കോടതിയിൽ സെബി സമർപ്പിച്ചിരിക്കുന്ന അപ്പീൽ ഹർജിയും റിലയൻസിനെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണമായി.
2007 ജൂൺ മാസം മുതൽ 2008 സെപ്തംബർ മാസം വരെയുള്ള ആറ് പാദവാർഷികങ്ങളിലെ കണക്കുകളിൽ അസ്വാഭാവികത ഉണ്ടായതിനെത്തുടർന്നാണ് റിലയൻസിനെതിരെ സെബി അന്വേഷണം ആരംഭിച്ചത്. സാധാരണ ഇത്തരം സംഭവങ്ങളിൽ വലിയ തുക കമ്പനികൾക്ക് പിഴശിക്ഷ വിധിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |