തിരുവനന്തപുരം: വിനോദ സഞ്ചാരത്തെ പുതിയ മേഖലകളിലേക്ക് വളർത്താനുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്റി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. കാരവാൻ ടൂറിസം ആരംഭിച്ചു. അഗ്രി ടൂറിസത്തിന്റെ സാദ്ധ്യത മനസിലാക്കി അത് പ്രയോജനപ്പെടുത്താൻ ഫാം ടൂറിസം ശൃംഖലയും തയ്യാറാക്കുന്നു. നെഹ്‌റു ട്രോഫി വള്ളംകളി നടത്താനും ആലോചിക്കുന്നുണ്ട്. അതിജീവിക്കും എന്ന ആത്മവിശ്വാസം ടൂറിസം മേഖലയ്ക്ക് ഉണ്ടാക്കാനാണ് സർക്കാർ പ്രാധാന്യം നൽകിയത്. സുരക്ഷിത കേരളം, സുരക്ഷിത ടൂറിസം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ബയോബബിൾ സംവിധാനത്തിലൂടെ ടൂറിസം മേഖലയെ സുരക്ഷിതമാക്കി. നൂറുശതമാനം വാക്സിനേഷൻ നടത്തിയ ടൂറിസം കേന്ദ്രങ്ങൾ എന്ന പ്രചാരണവും നടത്തുന്നു. ഇതെല്ലാം ചേർന്നപ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. താമസിക്കാനും മറ്റും സൗകര്യമില്ലാത്തിടത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കാരവൻ പാർക്കുകൾ നിർമ്മിക്കും. ഇതിലൂടെ തൊഴിലവസരം വർദ്ധിക്കും. നാടൻകലകൾ അവതരിപ്പിക്കുന്ന കൾച്ചറൽ ഹബ്ബ് ആക്കി മാറ്റാനുമാവുമെന്നും എച്ച് സലാമിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്റി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |