പത്തനംതിട്ട: കൊവിഡ് പ്രതിസന്ധിക്കിടയിലും കെ.എസ്.എഫ്.ഇ നേട്ടങ്ങളുടെ അഞ്ചുവർഷങ്ങൾ പിന്നിട്ടെന്ന് ഭരണകാലാവധി പൂർത്തിയാക്കിയ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ വാർഷിക കണക്കെടുപ്പിൽ അഞ്ച് വർഷവും കെ.എസ്.എഫ്.ഇ ആദ്യത്തെ ഒന്നും രണ്ടും സ്ഥാനങ്ങളിൽ തന്നെ നിലനിന്നു.
നോട്ടുനിരോധനം, രണ്ടു പ്രളയങ്ങൾ, കൊവിഡ് മഹാമാരി എന്നീ പ്രതിസന്ധികളെ നേരിട്ട് കെ.എസ്.എഫ്.ഇയുടെ വിറ്റുവരവ് 50,000 കോടി പിന്നിട്ടു. സ്വർണ്ണപ്പണയ വായ്പ ചരിത്രത്തിലാദ്യമായി 3000 കോടിയിലെത്തി. ശാഖകളുടെ എണ്ണം 627. കെ.എസ്.എഫ്.ഇയിൽ സമ്പൂർണ കമ്പ്യൂട്ടർവത്കരണം നടപ്പാക്കി. ശാഖകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാസ്ബ എന്ന കോർ സൊലൂഷൻ സോഫ്ട്‌വെയർ അവതരിപ്പിച്ചു. കെ.എസ്.എഫ്.ഇയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് സ്മാർട്ട് ഒാഫീസ് നടപ്പാക്കി. കെ. എസ്.എഫ്.ഇ ലോഗോ പുതുക്കി. കോർപ്പറേറ്റ് ഓഫീസ് ഹരിതാഭമാക്കി. ശാഖകളുടെ കെട്ടും മട്ടും മാറ്റി. പുതുതായി പി .എസ്‌സി മുഖേന 1751 അസിസ്റ്റന്റുമാർക്കും 374 ഓഫീസ് അറ്റൻഡർമാർക്കും 7 ജൂനിയർ മാനേജർമാർക്കും നിയമനം നൽകി. ആർ.ആർ, നോൺ ആർ ആർ കുടിശ്ശികകാർക്ക് 100 ശതമാനം വരെ പലിശയിളവു നൽകുന്ന ആശ്വാസ് പദ്ധതി നടപ്പാക്കി.
മാനേജിംഗ് ഡയറക്ടർ വി.പി സുബ്രഹ്മണ്യനും എ.ജി.എം വി. സാംബുജിയും ചെയർമാനോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ടേണോവർ
2016-17: 32,643 കോടി
2020-21 : 52,762 കോടി
ലാഭം
2016-17:151 കോടി
2017-18 : 256 കോടി
2018-19 : 122 കോടി
2019-20 : 105കോടി
2020-21 : 114 കോടി
ഇടപാടുകാർ : 44 ലക്ഷം
ചിട്ടിവരിക്കാർ: 22 ലക്ഷം
പ്രവാസി ചിട്ടി
ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സമൂഹത്തിനും ഇന്ത്യയിൽ തന്നെ മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്കും കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേരാൻ ചരിത്രത്തിലാദ്യമായി അവസരം ലഭിച്ചു. തങ്ങൾ ജോലി ചെയ്യുന്ന പ്രദേശത്ത് താമസിച്ചുകൊണ്ട് ചിട്ടിയിൽ ചേരാനും തവണസംഖ്യ അടയ്ക്കാനും ചിട്ടി വിളിച്ചെടുക്കാനും ഒാൺലൈൻ അവസരങ്ങൾ തുറന്നുകൊടുത്തു. ഇതിന് തിരുവനന്തപുരത്ത് പ്രത്യേകമായി ഡിജിറ്റൽ സെന്റർ ആരംഭിച്ചു.
ഇൗ ഭരണസമിതിയുടെ കാലത്ത് കെ.എസ്.എഫ്.ഇയുടെ ജനപ്രീതി വർദ്ധിച്ചു. ബിസിനസും സാമൂഹികക്ഷേമ പ്രവർത്തനങ്ങളും വ്യാപിച്ചു. വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാൻ സ്മാർട്ട് കിച്ചൺ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ഭരണസമിതി കാലാവധി പൂർത്തിയാക്കുന്നത്.
അഡ്വ. പീലിപ്പോസ് തോമസ്,
കെ.എസ്.എഫ്.ഇ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |