മോസ്കോ: റഷ്യ- യുക്രെയിൻ യുദ്ധത്തെത്തുടർന്ന് നിരവധി ലോകരാഷ്ട്രങ്ങൾ റഷ്യയെ സമ്മർദ്ധത്തിലാക്കാൻ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ, നിരവധി വൻകിട കമ്പനികളും റഷ്യയ്ക്കെതിരെ തിരിയുന്നു.
ഏറ്റവും ഒടുവിൽ റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ച കമ്പനികളുടെ നിരയിലേക്ക് നെറ്റ്ഫ്ലിക്സും എത്തി. ലൈവ് സ്ട്രീമിംഗ് നിറുത്തിവച്ച് ടിക്ടോക്കും ബിസിനസ് പ്രവർത്തനം അവസാനിപ്പിച്ച് അമേരിക്കൻ എക്സ്‌പ്രസും തങ്ങളുടെ യുദ്ധവിരുദ്ധ നിലപാട് വ്യക്തമാക്കിയിരുന്നു.
ടെക്‌നോളജി കമ്പനികളായ ഗൂഗിൾ, മെറ്റാ, ആപ്പിൾ, മൈക്രോ സോഫ്റ്റ്, സ്പോട്ടിഫൈ തുടങ്ങിയവ കൂടാതെ പണമിടപാടുകൾ നടത്തുന്ന വിസ, പ്രമുഖ പാനീയമായ കൊക്കകോള തുടങ്ങിയ കമ്പനികൾ റഷ്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
വിസാ കാർഡ് ഉപയോഗിച്ച് റഷ്യയിൽ ഉള്ളവർക്ക് പണമിടപാട് നടത്താനും രാജ്യത്തിന് പുറത്തുള്ളവർക്ക് റഷ്യയുമായി പണമിടപാട് നടത്താനും ഏതാനും ദിവസങ്ങൾക്കുള്ളിൽ സാധിക്കാതെ വരും. ആപ്പിൾ തങ്ങളുടെ ഉത്പന്നങ്ങൾ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ഏതാനും ദിവസങ്ങൾക്ക് മുൻപേ അവസാനിപ്പിച്ചിരുന്നു. റഷ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ചാനലുകളെ യൂട്യൂബിൽനിന്ന് നീക്കം ചെയ്തതായി ഗൂഗിൾ അറിയിച്ചു. വിമാനനിർമ്മാണ കമ്പനിയായ ബോയിംഗ് മുഖ്യപ്രവർത്തനങ്ങൾ റഷ്യയിൽ അവസാനിപ്പിച്ചു. പ്രമുഖ എണ്ണ പര്യവേക്ഷണ കമ്പനിയായ എക്സോൺ ഇവിടത്തെ പദ്ധതി ഉപേക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്. കാർ നിർമ്മാതാക്കളായ ഫോർഡ്, ടൊയോട്ട എന്നീ കമ്പനികളും റഷ്യൻപ്രവർത്തനം നിറുത്തുകയാണ്. അമേരിക്ക, ജപ്പാൻ, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങൾ റഷ്യയ്ക്ക് എതിരെ കടുത്ത ഉപരോധങ്ങൾ നടപ്പാക്കിവരുന്ന വേളയിൽ ആഗോള കമ്പനികൾ റഷ്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നത് രാജ്യത്തിന് കനത്ത തിരിച്ചടിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |