കൊച്ചി: രൂപീകരണത്തിനു ശേഷമുള്ള രണ്ടുവർഷംകൊണ്ട് പുനർവായ്പയിൽ 5,972 കോടി രൂപയുടെ വർദ്ധന ഉണ്ടായ കേരള ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് നബാർഡ് ചെയർമാൻ ഡോ.ജി.ആർ. ചിന്താലയുടെ അഭിനന്ദനം.
2019 ൽ ബാങ്ക് രൂപീകരിക്കുമ്പോൾ 2,842 കോടിയായിരുന്ന പുനർവായ്പ 2021-22-ൽ 8,814 കോടി ആയിട്ടാണ് വർദ്ധിച്ചത്. കൊവിഡ് കാലത്ത് കാർഷിക അനുബന്ധ മേഖലയുടെ നവീകരണത്തിനായി കുറഞ്ഞ പലിശനിരക്കിൽ അനുവദിച്ച വായ്പകളാണ് ഇതിൽ ഉൾപ്പെടുന്നത്.
ബാങ്കിന്റെ ആധുനികവത്കരണത്തിനും കമ്പ്യൂട്ടർവത്കരണത്തിനും ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും നബാർഡിന്റെ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഫണ്ടിൽനിന്ന് സാമ്പത്തിക സഹായം നൽകുമെന്നും ചെയർമാൻ അറിയിച്ചു. സഹകരണ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ കേരള ബാങ്കിലേക്ക് പരമാവധി ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ വി.രവീന്ദ്രൻ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, മാനേജ്മെന്റ് അംഗങ്ങൾ, നബാർഡ് ചീഫ് ജനറൽ മാനേജർ പി.ബാലചന്ദ്രൻ, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്.രാജൻ, ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുനർവായ്പ 2019ൽ : 2,842 കോടി രൂപ
2021-22 ൽ: 8,814 കോടി രൂപ
വർദ്ധന : 5,972 കോടി രൂപ
കാപ്: നബാർഡ് ചെയർമാൻ ഡോ.ജി.ആർ ചിന്താലയയ്ക്ക് കേരള ബാങ്കിൽ നൽകിയ സ്വീകരണം. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ വി.രവീന്ദ്രൻ, സി.ഇ.ഒ പി.എസ്.രാജൻ എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |