നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ), വിംഗ്‌സ് ഇന്ത്യ 2022-ലെ 'കൊവിഡ് ചാമ്പ്യൻ' പുരസ്കാരത്തിന് അർഹരായി. വ്യോമയാന മേഖലയിൽ ഏഷ്യയിലെ ഏറ്റവും വലിയ ബിസിനസ് സമ്മേളനമാണ് 'വിംഗ്‌സ് ഇന്ത്യ' 2022. സിയാൽ എം.ഡി എസ്.സുഹാസ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (എഫ്.ഐ.സി.സി.ഐ) സംയുക്തമായി സംഘടിപ്പിക്കുന്ന ഹൈദരാബാദ് ബേഗം പേട്ട് വിമാനത്താവളത്തിലാണ് വിംഗ്സ് ഇന്ത്യ സംഘടിപ്പിക്കുന്നത്. കൊവിഡ് കാലത്ത് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ 'മിഷൻ സേഫ്ഗാർഡിംഗ്' എന്ന പദ്ധതി നടപ്പിലാക്കിയതാണ് അവാർഡിന് അർഹമാക്കിയത്. ടെർമിനലുകളിലൂടെ യാത്രക്കാരുടെ തടസ്സരഹിത സഞ്ചാരത്തിനായി തിരിച്ചറിയുക- പ്രതികരിക്കുക- ആവർത്തിക്കുക- രേഖപ്പെടുത്തുക-പരിശോധിക്കുക എന്ന 5- ആർ നിയമമാണ് സിയാൽ പദ്ധതിക്കായി സ്വീകരിച്ചത്. വിപുലമായ കൊവിഡ് പരിശോധനാ സൗകര്യങ്ങൾ, മെഡിക്കൽ നിരീക്ഷണം, തടസ്സങ്ങളില്ലാത്ത ഗതാഗതം ഉറപ്പാക്കുന്ന ഫോളോ അപ്പ് പ്ലാനിംഗ് പദ്ധതികൾ എന്നിവ ഇതുവഴി നടപ്പിലാക്കി. 2021-ൽ സിയാൽ 4.3 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുകയും രാജ്യാന്തര ട്രാഫിക്കിൽ രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളമെന്ന സ്ഥാനം നേടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |