കോഴിക്കോട്: യു.എ.ഇ ആസ്ഥാനമായുള്ള കെഫ് ഹോൾഡിംഗ്സ് 800 കോടി രൂപ മുതൽമുടക്കിൽ ഒരുക്കുന്ന സമഗ്ര ആരോഗ്യ പരിപാലന റിസോർട്ടിന്റെ ലോഞ്ചിംഗ് ചേലേമ്പ്രയിൽ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.
ആയുർവേദത്തിന്റെ പെരുമ അനുഭവിച്ചറിയാൻ അവസരം സൃഷ്ടിക്കുന്നതിലൂടെ കേരളത്തിന്റെ മഹത്തായ പാരമ്പര്യം തന്നെയാണ് പരിചയപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിലാണെങ്കിലും ഇത്തരം വെൽനെസ് സെന്ററുകൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രോജക്ട് രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു.
ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ ബോളിവുഡ് താരം സുനിൽ ഷെട്ടി മുഖ്യാതിഥിയായിരുന്നു. കെഫ് ഹോൾഡിംഗ്സ് ചെയർമാൻ ഡോ.ഫൈസൽ കൊട്ടിക്കോളൻ, ഷബാന ഫൈസൽ, കെഫ് ഹോൾഡിംഗ്സ് ക്ലിനിക്കൽ ഓപ്പറേഷൻ ഹെഡ് ഡോ.രവി പരിഹാർ, ഹസ്സൻ എന്നിവർ സംസാരിച്ചു.
ചേലേമ്പ്രയിൽ 30 ഏക്കറിൽ 130 മുറികളും അനുബന്ധ സൗകര്യങ്ങളുമെല്ലാം അടങ്ങുന്നതാണ് വെൽനസ് റിസോർട്ട്. 50 മുറികൾ ഉൾപ്പെടുന്ന ആദ്യഘട്ടം അടുത്ത വർഷം മാർച്ചിൽ തുറക്കും. 2024 മാർച്ചിൽ രണ്ടാംഘട്ടവും പൂർത്തിയാകും. അനുബന്ധ സ്ഥാപനമായ കോഴിക്കോട്ടെ മേയ്ത്ര ആശുപത്രിയെ കൂടി പദ്ധതിയുമായി ബന്ധിപ്പിക്കുന്നതോടെ മെഡിക്കൽ വാല്യൂ ടൂറിസം രംഗത്ത് കേരളത്തിന് വലിയ കുതിപ്പുണ്ടാക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |