കൊച്ചി: കൊവിഡ് മഹാമാരിയുടെ പിടിയിൽനിന്ന് രാജ്യം കരകയറുന്ന ഘട്ടത്തിൽ സാമ്പത്തിക ഇടപാടുകൾ കൂട്ടാൻ പലിശ നിരക്കുകൾ കുറച്ചു നിർത്തുന്നതാണ് നല്ലതെന്ന തീരുമാനത്തിലുറച്ച് റിസർവ് ബാങ്ക്. തുടർച്ചയായി പതിനൊന്നാം തവണയാണ് നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നത്. പലിശഭാരം ഈടാക്കാതെ സുസ്ഥിരമായ വളർച്ചയിലേക്ക് സമ്പദ് വ്യവസ്ഥയെ എത്തിക്കുകയാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. പലിശ നിരക്കുകൾ ഉയരാത്തതിനാൽ വിവിധ തരത്തിലുള്ള വായ്പകൾ ഇപ്പോൾ നൽകുന്ന നിരക്കിൽ തന്നെ തുടർന്നും ലഭ്യമാകും. സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിലും മാറ്റമുണ്ടാകില്ല. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ഉൾപ്പടെയുള്ള ആറംഗ ധനനിർണയ സമിതി ഒറ്റക്കെട്ടായാണ് തീരുമാനങ്ങളെടുത്തത്.
വിലക്കയറ്റം രൂക്ഷം
നടപ്പുസാമ്പത്തികവർഷത്തെ നാണയപ്പെരുപ്പം 4.5 ശതമാനം ആയിരിക്കുമെന്നായിരുന്നു 2021-22 സാമ്പത്തികവർഷത്തെ അവസാന ധനനയ യോഗം വിലയിരുത്തിയിരുന്നത്. എന്നാൽ, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിലിന്റെയും ഭക്ഷ്യ എണ്ണയുടെയും വില കൂടിയത് നാണയപ്പെരുപ്പ അനുമാനം 5.7ശതമാനമാക്കി ഉയർത്താൻ കാരണമായി.
പ്രതീക്ഷ
2022-23 ജൂൺപാദം: 6.3%
സെപ്തംബർ പാദം : 5.8%
ഡിസംബർ പാദം: 5.4%
2023-24 മാർച്ചുപാദം: 5.1%
എ.ടി.എമ്മിൽ യു.പി.ഐ
യു.പി.ഐ ഉപയോഗിച്ച് എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള സൗകര്യം വരുന്നു. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്ന് പണാവലോകനയോഗത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കാർഡ് ഉപയോഗിക്കാതെ, യു പി ഐ ഉപയോഗിച്ചുള്ള പണം പിൻവലിക്കുന്ന രീതി എല്ലാ ബാങ്കുകളുടെയും എ ടി എംകളിൽ നടപ്പാക്കുന്നതോടെ എടിഎം കാർഡുപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് വലിയൊരളവിൽ തടയിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം അറിയിച്ചു.
എസ്.ഡി.എഫ് 3.75%
ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് സൗകര്യം 50 ബേസിസ് പോയിന്റുകളെന്ന നില പുനസ്ഥാപിക്കാൻ സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് സൗകര്യം (എസ്.ഡി.എഫ്) റിസർവ് ബാങ്ക് അവതരിപ്പിച്ചു. അയവുള്ള ധനനയത്തിൽ നിന്നു നീങ്ങുന്നു എന്നതിന്റെ സൂചനയാണിത്. റിപ്പോനിരക്കിൽനിന്ന് 25 ബേസിസ് പോയിന്റുകൾ കുറച്ച് 3.75 ശതമാനമാക്കിയാണ് എസ്.ഡി.എഫ് നിശ്ചയിച്ചിട്ടുള്ളത്. സർക്കാർ സെക്യൂരിറ്റികൾ കൂടാതെതന്നെ ബാങ്കുകളിൽനിന്ന് റിസർവ് ബാങ്കിന് പണം സ്വീകരിക്കാവുന്ന സൗകര്യമാണ് എസ്.ഡി.എഫ്.
ജി.ഡി.പി പ്രതീക്ഷ 7.2%
2022-23 ജൂൺപാദം :16.2%
സെപ്തംബർ പാദം : 6.2%
ഡിസംബർ പാദം:4.1%
2023-24 മാർച്ചുപാദം: 4%
സമ്പദ്‌വ്യവസ്ഥ പുതിയ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒമിക്രോൺ തരംഗത്തിന്റെ ആഘാതത്തിൽ നിന്ന് പതിയെ സമ്പദ്‌വ്യവസ്ഥ കരകയറുകയാണ്. റഷ്യൻ-ഉക്രെയിൻ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ താളം തെറ്റിക്കും.
ശക്തികാന്ത ദാസ്
ആർ.ബി.ഐ ഗവർണർ
പണപ്പെരുപ്പം താഴാത്തതിന്റേയും ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളുടേയും പശ്ചാത്തലത്തിൽ, ഘട്ടംഘട്ടമായി പണലഭ്യത കുറയ്ക്കുന്ന രീതിയെ ആശ്രയിക്കാനാണ് റിസർവ് ബാങ്കിന്റെ ധനനയ സമിതി തീരുമാനിച്ചിട്ടുള്ളത്.
ചുരുക്കിപ്പറഞ്ഞാൽ, വളർച്ചയ്ക്ക് മുൻതൂക്കം നല്കുന്നതിനോടൊപ്പം പണപ്പെരുപ്പത്തിന്റെ ഭീഷണി കൃത്യമായി മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പണനയം രൂപപ്പെടുത്തിയിട്ടുള്ളത് എന്നതു വ്യക്തമാണ്.
വെങ്കിടരാമൻ വെങ്കടേശ്വരൻ
ഗ്രൂപ്പ് പ്രസിഡന്റ് ആൻഡ് സി.എഫ്.ഒ, ഫെഡറൽ ബാങ്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |