ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ എയർലൈൻസുകളിലൊന്നായ ജെറ്റ് എയർവേയ്സ് വീണ്ടും സർവീസ് ആരംഭിക്കുന്നു. 2022-23 സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. എയർലൈൻ സി.ഇ.ഒ സഞ്ജീവ് കപൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാടകക്കെടുത്ത ബോയിംഗ് 737 വിമാനം ഉപയോഗിച്ച് ഏപ്രിൽ അവസാനത്തോടെ പരീക്ഷണ പറക്കൽ നടത്തുമെന്നും സൂചനയുണ്ട്. മേയോടെ എയർ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ കഴിയുമെന്നാണ് ജെറ്റ് എയർവേയ്സിന്റെ പ്രതീക്ഷ.
സർവീസിന് ഉപയോഗിക്കുന്ന എയർക്രാഫ്റ്റുകളിൽ ഭൂരിപക്ഷവും കരാർ അടിസ്ഥാനത്തിൽ വാടകയ്ക്കെടുക്കാനാണ് ജെറ്റ് എയർവേയ്സിന്റെ പദ്ധതി. സർവീസിന് ആവശ്യമായ വിമാനങ്ങൾക്കായി കമ്പനി കരാർ ഉറപ്പിച്ചിട്ടുണ്ട്. ജെറ്റ് എയർവേയ്സിന്റെ പഴയ വിമാനങ്ങൾ അഭ്യന്തര സർവീസിനാവും ഉപയോഗിക്കുക. ചെലവ് ചുരുക്കുന്നതിനുള്ള നടപടികളും ജെറ്റ് എയർവേയ്സ് സ്വീകരിക്കും. എണ്ണവില കുതിച്ചുയർന്നത് ചെലവ് ചുരുക്കലിന് തടസമാണ്. എങ്കിലും ഗ്രൗണ്ട് ഹാൻഡിലിംഗ്, ഔട്ട്സൈഡ് സർവീസ്, കോൾ സെന്റർ കോൺട്രാക്ടർ, ഡിസ്ട്രിബ്യൂഷൻ കോസ്റ്റ് എന്നിവയിലെല്ലാം കമ്പനി ചെലവ് ചുരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സഞ്ജീവ് കപൂറിന്റെ ചിറകിലേറി ജെറ്റ് എയർവേയ്സ്
മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ജെറ്റ് എയർവേയ്സ് വീണ്ടും പറക്കാൻ ഒരുങ്ങുന്നത്. വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2019 ഏപ്രിലിൽ അടച്ചു പൂട്ടിയ ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയാണ് ജെറ്റ് എയർവേയ്‌സ്. ഏഷ്യയിലും യൂറോപ്പിലും യു.എസിലും എയർലൈൻ, ട്രാവൽ രംഗത്ത് 20 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള സഞ്ജീവ് കപൂറിനെ തലപ്പത്തേക്ക് കൊണ്ടുവന്നപ്പോൾത്തന്നെ ജെറ്റ് എയർവേയ്സ് ഉടൻ തിരികെവരും എന്ന് സൂചനകളുണ്ടായിരുന്നു. കടക്കെണിയെത്തുടർന്ന് പ്രവർത്തനം നിറുത്തിവച്ചതിന് ശേഷം പുനരുജ്ജീവിപ്പിക്കപ്പെടുന്ന ആദ്യ സ്വകാര്യവിമാനക്കമ്പനികൂടിയാണ് ജെറ്റ് എയർവേയ്സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |