തിരുവനന്തപുരം: കൊവിഡിനെ തുടർന്നുള്ള രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിലും ഇറ്റാലിയൻ നഗരമായ മിലാനിലും കേരള ടൂറിസം ആദ്യ ബിസിനസ് ടു ബിസിനസ് (ബി.ടു.ബി) മീറ്റുകൾ സംഘടിപ്പിച്ചു. രണ്ട് യൂറോപ്യൻ നഗരങ്ങളിലേയും ടൂറിസം - ആതിഥേയ മേഖലയിലെ പ്രമുഖ പങ്കാളികൾക്ക് മുന്നിൽ നൂതന ടൂറിസം പദ്ധതികളും സുപ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളും കേരളം പരിചയപ്പെടുത്തി. ഇന്നലെ അവസാനിച്ച 'മിലാൻ ട്രേഡ് ഫെയർ 2022' ലും കേരളം സാന്നിദ്ധ്യം അറിയിച്ചു.
സംസ്ഥാനത്തെക്കുറിച്ചും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ദൗത്യങ്ങളെക്കുറിച്ചും പ്രതിനിധി സംഘത്തെ നയിച്ച ടൂറിസം വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു വിശദീകരിച്ചു. കേരള ടൂറിസം ഡയറക്ടർ വി.ആർ കൃഷ്ണതേജയും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. യൂറോപ്യൻ വിപണിയിൽ ചുവടുറപ്പിക്കാനുള്ള സംസ്ഥാനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു റോഡ്ഷോകളെന്ന് ഡോ.വി. വേണു പറഞ്ഞു. കേരളം വിനോദസഞ്ചാരികളെ സുരക്ഷിതമായി വരവേൽക്കാൻ സജ്ജമായിരിക്കുന്നുവെന്ന സന്ദേശം ട്രേഡ് ഫെയറിൽ നൽകാനായി. റോഡ്ഷോകളിലെ പങ്കാളികളിൽ നിന്നും മികച്ച പ്രതികരണമാണ് നേടാനായത്. ഇത് ബിടുബി മീറ്റുകളുടെ ഫലപ്രാപ്തി വർദ്ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മാഡ്രിഡിൽ നടന്ന മീറ്റിൽ സ്പെയിനിലെ ഇന്ത്യൻ അംബാസഡർ ദിനേശ് കെ.പട്നായിക് പങ്കെടുത്തു. ഖത്തർ എയർവെയ്സ് ഔദ്യോഗിക പങ്കാളിയായ മിലാൻ റോഡ്ഷോയിൽ ഇന്ത്യൻ കോൺസൽ ജനറൽ ടി. അജുംഗ്ല ജമീർ പങ്കെടുത്തു. സജീവമായ ബിസിനസ് ചർച്ചകൾ നടന്ന മിലാൻ ട്രേഡ് ഫെയറിലെ കേരളത്തിന്റെ പവലിയനിലും അജുംഗ്ല ജമീർ സന്ദർശിച്ചു. രണ്ട് റോഡ്ഷോകളും വിജയകരമായിരുന്നതായി പ്രതിനിധി സംഘത്തെ നയിച്ച വി.ആർ കൃഷ്ണതേജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |