കൊച്ചി: സംസ്ഥാനത്തെ സഹകരണ നിക്ഷേപയജ്ഞം ലക്ഷ്യമായ 6,000 കോടിയും കടന്ന് 7,256കോടി രൂപയെത്തിയെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹകരണ മേഖലയിൽ സമഗ്ര നിയമഭേദഗതി, ഐ.ടി സംയോജനം എന്നിവ നടപ്പാക്കും. ഓഡിറ്റ് സംവിധാനത്തിലും മാറ്റം വരും. രജിസ്‌ട്രേഷൻ വകുപ്പിലും ആധുനികവത്കരണം കൊണ്ടുവരും. 4,200 കോടി രൂപയാണ് വകുപ്പിന് ഒരു വർഷംകൊണ്ട് വരുമാനമായി ലഭിച്ചത്. മുൻവർഷത്തേക്കാൾ 1,000കോടിയിലേറെ വർദ്ധനയുണ്ട്. മന്ത്രി പറഞ്ഞു.
ആരോപണം അടിസ്ഥാനരഹിതം
കെ-റെയിലിനായി കല്ലിട്ട സ്ഥലങ്ങൾ ബാങ്ക് വായ്പയ്ക്ക് പരിഗണിക്കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സംസ്ഥാനത്ത് എവിടെയെങ്കിലും അത്തരം പ്രശ്‌നം ചൂണ്ടിക്കാണിച്ചാൽ ഉടനടി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാടപ്പള്ളിയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളിൽ നിന്നാണ് ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. ഇതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും എറണാകുളത്ത് നടന്ന മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.
സഹകരണ എക്‌സ്‌പോയ്ക്ക് നാളെ തുടക്കം
കൊച്ചി: സഹകരണ മേഖലയെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും ഏറ്റവും പുതിയ ഉത്പ്പന്നങ്ങളും പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്ന സഹകരണ എക്‌സ്‌പോയ്ക്ക് നാളെ തുടക്കമാകും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് രണ്ടാം 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി മറൈൻ ഡ്രൈവിൽ നാളെ മുതൽ 25 വരെയാണ് എക്സ്പോ. നാളെ വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ എക്സ്പോ ഉദ്ഘാടനം ചെയ്യും.
വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരായവർ പങ്കെടുക്കുന്ന സെമിനാറുകളും പ്രബന്ധാവതരണങ്ങളും ചർച്ചകളും നടക്കും. 60,000 ചതുരശ്ര അടിയിൽ 210 പവലിയനുകളാണ് മേളയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |