ഖാദി വസ്ത്രങ്ങൾ ഓൺലൈൻ വഴിയും ലഭ്യമാക്കും:കരാറായി
തിരുവനന്തപുരം: ഖാദിഗ്രാമ വ്യവസായ ബോർഡ് വൈവിദ്ധ്യമാർന്ന വസ്ത്രങ്ങൾ വിപണിയിലിറക്കി ഖാദി ഷോ സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് അയ്യങ്കാളി ഹാളിൽ മന്ത്രി പി.രാജീവ് ഷോ ഉദ്ഘാടനം ചെയ്യുമെന്ന് ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. 30ശതമാനം റിബേറ്റിൽ വസ്ത്രങ്ങൾ വാങ്ങാനാകുന്ന ഷോ നാളെ(22) അവസാനിക്കും. ഖാദി ബോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി കേരളയുമായി ധാരണയിലെത്തിയിട്ടുണ്ട്. പുതുതലമുറയ്‌ക്കായി പുതിയ റെഡിമെയ്ഡ് വസ്ത്രങ്ങൾ 200 ഔട്ട്ലെറ്റുകൾ വഴി ലഭ്യമാക്കും. 45 പ്രീമിയം ഒൗട്ട്ലെറ്റിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി ഡിസൈനർമാരുടെ സേവനം ലഭ്യമാക്കും. ഉപഭോക്താവിന്റെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് നൽകും. ഇതിനൊപ്പം ഓൺലൈൻ വ്യാപാരത്തിലേക്കും ബോർഡ് കടക്കുന്നുണ്ട്. ഇതിനായി ഫ്ളിപ്കാർട്ടുമായി എഗ്രിമെന്റിലായിട്ടുണ്ട്. ഖാദിബോർഡിന്റെ പേരിൽ വിപണിയിലെത്തുന്ന വ്യാജന്മാരെ തടയിടാൻകൂടിയാണ് ഓൺലൈൻ വ്യാപാരം.
വരുമാനവർദ്ധന 10 കോടി
പുതിയ 75 ഷോറുമുകൾ തുടങ്ങും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 37 കോടിയാണ് വരുമാനം. 2020-21ൽ ഇത് 27 കോടിയായിരുന്നു. നബാർഡ്,കേരള ബാങ്ക് എന്നിവരുടെ സഹായത്തോടെ ഖാദിബോർഡിലെ പ്രവർത്തന രഹിതമായ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിന് നടപടി തുടങ്ങിയിട്ടുണ്ട്. 6,500 പുതിയ സംരംഭങ്ങളാണ് ബോർഡ് ലക്ഷ്യമിടുന്നതെന്നും വൈസ് ചെയർമാൻ പറഞ്ഞു. ബോർഡ് സെക്രട്ടറി കെ.എ രതീഷ്, മെമ്പർമാരായ എസ്.ശിവരാമൻ,കെ.പി രണദിവെ,സി.കെ.ശശിധരൻ,സാജൻ തോമസ്, കെ.ചന്ദ്രശേഖരൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |