കൊച്ചി: കൊവിഡിനിടയിലും വ്യവസായ മേഖലയിൽ റെക്കാഡ് നേട്ടവുമായി കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി). കഴിഞ്ഞ സാമ്പത്തിക വർഷം 132 സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 428.88 കോടി രൂപയുടെ വായ്പ അനുവദിച്ചു. നേരിട്ടുള്ള 2,959 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. രണ്ടും സർവകാല റെക്കാഡാണ്. വായ്പ അനുവദിച്ചതിൽ മുൻവർഷത്തെക്കാൾ 28 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്.
ആകെ വായ്പാ ആസ്തി മുൻവർഷത്തെ 627 കോടി രൂപയിൽ നിന്ന് 30 ശതമാനം വർദ്ധിച്ച് 815 കോടി രൂപയിലെത്തി. മുൻവർഷം 80.96 കോടി രൂപയായിരുന്ന തിരിച്ചടവ് 80 ശതമാനം വർദ്ധിച്ച് 148.5 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തി 9.8 ശതമാനമായി കുറഞ്ഞു. 18 യൂണിറ്റുകൾക്കായി 251 കോടി രൂപയുടെ നിശ്ചിതകാലാവധി വായ്പ അനുവദിച്ചു.
മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതി, കൊവിഡ് സമാശ്വാസ പദ്ധതി, പ്രവാസി ഭദ്രത തുടങ്ങിയവയിലൂടെ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് 177 കോടി രൂപയാണ് വായ്പ നൽകിയത്. 114 സ്ഥാപനങ്ങൾക്ക് സഹായം ലഭ്യമാക്കിയതായി കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം പറഞ്ഞു.
വായ്പാവിതരണത്തിൽ : 28% വർദ്ധന
നേരിട്ടുള്ള തൊഴിലവസരങ്ങൾ : 2,959
വായ്പാവിതരണത്തിലെ വർദ്ധന വ്യാവസായിക വളർച്ച വേഗത്തിലായതിന്റെ സൂചനയാണ്
എം.ജി. രാജമാണിക്യം
കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |