കൊച്ചി: അഞ്ച് വർഷത്തിനുള്ളിൽ കെൽട്രോണിന്റെ വിറ്റുവരവ് ആയിരം കോടിയാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന് കീഴിലുള്ള 41 സ്ഥാപനങ്ങളുടെ (റിയാബ്) ബഡ്ജറ്റ് അവലോകനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തികവർഷം കെൽട്രോൺ, കെ.എം.എം.എൽ, ടി.സി.സി, ട്രാവൻകൂർ ടൈറ്റാനിയം എന്നീ കമ്പനികൾ സർവകാല വിറ്റുവരവും ലാഭവും കൈവരിച്ചിട്ടുണ്ട്. 41 സ്ഥാപനങ്ങളിലുമായി 5570.55 കോടിയുടെ വിറ്റുവരവും 503.57 കോടിയുടെ പ്രവർത്തന ലാഭവുമാണ് അടുത്തവർഷം ലക്ഷ്യം. കഴിഞ്ഞ വർഷം ഇത് യഥാക്രമം 4053.80 കോടിയും 391.66 കോടിയുമായിരുന്നു.
41 സ്ഥാപനങ്ങളെ ഏഴ് സെക്ടറുകളായി തിരിച്ച് 9467.35 കോടി രൂപയുടെ 405 പദ്ധതികൾ ഉൾപ്പെടുന്ന
മാസ്റ്റർ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. ഇത് നടപ്പാക്കാൻ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് കൊച്ചിയിൽ സ്ഥാപിക്കും. 18 വിദഗ്ദ്ധ കൺസൾട്ടന്റുമാരെ ഉടനെ നിയമിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു. റിയാബ് സ്ഥാപനങ്ങൾക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കാൻ കേരളബാങ്കുമായി ധാരണയായിട്ടുണ്ട്. സപ്ളൈ ഓർഡർ പ്രകാരം വായ്പ നൽകും.
സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം പഠിക്കാൻ നിയോഗിച്ച പോൾ ആന്റണി കമ്മിറ്റിയുടെ റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ രണ്ട് മാസത്തിനുള്ളിൽ നടപ്പാക്കും. ഈ സ്ഥാപനങ്ങളിലെ പ്രൊമോഷനുകളും ഇനി മുതൽ സെലക്ഷൻ കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയവുമാകും. പി.രാജീവ് അറിയിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും റിയാബ് ചെയർമാൻ ഡോ.ആർ അശോകും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഓഡിറ്റിംഗ് നിർബന്ധമാക്കി
റിയാബ് സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് നിർബന്ധമാക്കി. ജൂൺ 17നുള്ളിൽ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കണം. എല്ലായിടത്തും കണക്കുകൾ പരിശോധിക്കാൻ പുറമേ നിന്നുള്ളവരെ ഉൾപ്പെടുത്തി അക്കൗണ്ട്സ് കമ്മിറ്റിയെ നിയോഗിക്കും.
7 സെക്ടറുകളിലെ ബഡ്ജറ്റ്
(തുക കോടിയിൽ)
കെമിക്കൽ 2400.58
ഇലക്ട്രിക്കൽ 743.70
എൻജിനീയറിംഗ് 397.95
ഇലക്ട്രോണിക്‌സ് 711.83
സെറാമിക്‌സ് 112.97
ടെക്‌സ്‌റ്റൈൽ 571.21
ട്രഡീഷണൽ, വുഡ് ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ 632.31
ആകെ 5570.55
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |