തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിന്റെ 11-ാം എഡിഷൻ മേയ് 5ന് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാകും. 69 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 6, 7 തീയതികളിൽ വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിൽ 55,000 കൂടിക്കാഴ്ചകളും സെല്ലർമാരുടെ പ്രദർശനങ്ങളും നടക്കുമെന്ന് കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ നിന്നായി 1000 ആഭ്യന്തര ബയർമാരും 240ലേറെ വിദേശ ബയർമാരും പങ്കെടുക്കും. പ്രാദേശിക സഞ്ചാരികൾക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി മേയ് 8ന് ഉച്ചയ്‌ക്ക് ഒന്നുമുതൽ പൊതുജനങ്ങൾക്ക് മാർട്ടിൽ പ്രവേശനമുണ്ടാകും. നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ ഉത്തരവാദിത്വ ടൂറിസം, ചാമ്പ്യൻസ് ബോട്ട് ലീഗ് തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. വിദേശത്ത് നിന്ന് 33 മാദ്ധ്യമപ്രവർത്തകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 75 വ്ളോഗർമാരും പത്രപ്രതിനിധികളും കെ.ടി.എമ്മിൽ പങ്കെടുക്കും.
ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്‌ണതേജ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, കെ.ടി.എം മുൻപ്രസിഡന്റ് ഇ.എം.നജീബ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |