ന്യൂഡൽഹി: യുദ്ധസമാനമായ പണപ്പെരുപ്പത്തിന്റെ സാഹചര്യത്തിലാണ് വായ്പാ നിരക്കുകൾ നിശ്ചയിക്കാൻ അടിയന്തര യോഗം വിളിച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കൂടുതൽ നഷ്ടം ഒഴിവാക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചത്. പണപ്പെരുപ്പത്തിന്റെ സമ്മർദ്ദത്തിനിടെയാണ് പലിശനിരക്കുകൾ ഉയർത്തിയതെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ജൂണിലെ വായ്പാ അവലോകന യോഗത്തിൽ കൂടുതൽ ശക്തമായ നടപടികളുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണപ്പെരുപ്പം പിടിച്ചുനിർത്താൻ പലിശനിരക്കുകൾ റിസർവ് ബാങ്ക് ഉയർത്തിയിരുന്നു. വായ്പാ അവലോകന യോഗം ചേരാതെയായിരുന്നു റിസർവ് ബാങ്കിന്റെ നടപടി. ഉപഭോക്തൃ വിലകൾ ഏപ്രിലിലും ഉയരുന്നത് റിസർവ് ബാങ്കിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ഇതുമൂലം ഏപ്രിലിൽ പണപ്പെരുപ്പം 7.79 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്. വരും ദിവസങ്ങളിലും പണപ്പെരുപ്പം ഉയരുമെന്നാണ് റിപ്പോർട്ട്.
വളർച്ചാപ്രതീക്ഷ കുറച്ച് എസ് ആൻഡ് പി
ന്യൂഡൽഹി: നടപ്പുസാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാപ്രതീക്ഷ നേരത്തെ പ്രവചിച്ചിരുന്ന 7.8 ശതമാനത്തിൽനിന്ന് 7.3 ശതമാനമാക്കി കുറച്ച് അമേരിക്കൻ റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ് . വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും നീളുന്ന റഷ്യ-യുക്രെയിൻ സംഘർഷവുമാണ് വളർച്ചാനിരക്ക് കുറയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. പണപ്പെരുപ്പം വളരെക്കാലം ഉയർന്ന നിലയിൽ തുടരുന്നത് ആശങ്കാജനകമാണെന്ന് എസ് ആൻഡ് പി പറഞ്ഞു, ഇതിന് സെൻട്രൽ ബാങ്കുകൾ നിലവിലെ വിലയേക്കാൾ കൂടുതൽ നിരക്ക് വർദ്ധിപ്പിക്കേണ്ടതുണ്ട്, ഇത് ഉത്പാദനത്തിനും തൊഴിലവസരത്തിനും വലിയ തിരിച്ചടി സൃഷ്ടിക്കുമെന്നും എസ് ആൻഡ് പി വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |