ന്യൂഡൽഹി: ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികച്ച നേട്ടവുമായി ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി). 40,305 കോടി രൂപയുടെ റെക്കാഡ് അറ്റാദായമാണ് ഇക്കാലയളവിൽ നേടിയത്. ഇതോടെ ഒ.എൻ.ജി.സി ഇന്ത്യയിൽ ഏറ്റവും ലാഭമുണ്ടാക്കിയ രണ്ടാമത്തെ സ്ഥാപനമായി മാറി. റിലയൻസ് ഇൻഡസ്ട്രീസാണ് ഇന്ത്യയിൽ ഏറ്റവും ലാഭമുണ്ടാക്കിയ ഒന്നാമത്തെ കമ്പനി.
2022 സാമ്പത്തിക വർഷത്തിലെ അറ്റാദായം മുൻ സാമ്പത്തിക വർഷത്തിലെ 11,246.44 കോടി രൂപയിൽ നിന്ന് 258 ശതമാനം ഉയർന്ന് 40,305.74 കോടി രൂപയിലേക്കെത്തിയതായി ഒ.എൻ.ജി.സി അറിയിച്ചു. ഈ സാമ്പത്തിക വർഷം ഉത്പാദിപ്പിക്കുകയും, വിൽക്കുകയും ചെയ്ത ഓരോ ബാരൽ ക്രൂഡ് ഓയിലിനും ശരാശരി 76.62 ഡോളർ വീതമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 42.78 ഡോളറായിരുന്നു. 2021 അവസാനം മുതൽ അന്താരാഷ്ട്ര എണ്ണവില കുതിച്ചുയരുകയാണ്. റഷ്യ-യുക്രെയിൻ യുദ്ധവും എണ്ണവിലയിൽ പ്രതിഫലിച്ചു. ബാരലിന് 139 ഡോളറായി എണ്ണവില കുതിച്ചുയർന്നു. 14 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് വില ഉയർന്നത്. ഇത് ഒ.എൻ.ജി.സിക്ക് ലഭിച്ച എക്കാലത്തെയും മികച്ച വിലയാണ്.
2008 ൽ അന്താരാഷ്ട്ര വില ബാരലിന് 147 ഡോളറായി ഉയർന്നിരുന്നു. എന്നാൽ പെട്രോൾ, ഡീസൽ, എൽ.പി.ജി, മണ്ണെണ്ണ എന്നിവ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽക്കാൻ ഇന്ധന ചില്ലറ വ്യാപാരികൾക്ക് സബ്‌സിഡി നൽകേണ്ടി വന്നതിനാൽ ഒ.എൻ.ജി.സിയുടെ അക്കാലത്തെ അന്തിമ നേട്ടം വളരെ കുറവായിരുന്നു.
ഒ.എൻ.ജി.സിക്ക് ഇപ്പോൾ അന്താരാഷ്ട്ര നിരക്കുകൾ ലഭിക്കുന്നുണ്ട്. കാരണം, ഇന്ധന ചില്ലറ വ്യാപാരികളും പെട്രോളിനും ഡീസലിനും മറ്റ് ഉത്പന്നങ്ങൾക്കും ആഗോള നിരക്കിൽ വില നൽകുന്നതിനാലാണിത്.
എച്ച്.പി.സി.എൽ, പി.എൽ, ഒ.എൻ.ജി.സി വിദേശ് തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളുടെ വരുമാനം ഉൾപ്പെടുത്തിയ ശേഷം കമ്പനിയുടെ കൺസോളിഡേറ്റഡ് അറ്റാദായം 202122 ൽ 49,294.06 കോടി രൂപയായി ഉയർന്നു. ഇതോടെ വാർഷിക ലാഭക്കണക്കിൽ, ടാറ്റാ സ്റ്റീൽ മൂന്നാം സ്ഥാനത്തേക്കും ടാറ്റാ കൺസൾട്ടൻസി സർവ്വീസസ് നാലാം സ്ഥാനത്തേക്കും എത്തി. അഞ്ചാം സ്ഥാനത്ത് എച്ച്.ഡി.എഫ്.സി ബാങ്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |