ന്യൂഡൽഹി: മേയ് മാസത്തിൽ രാജ്യത്തെ ചരക്കുസേവനനികുതി (ജി.എസ്.ടി) വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തി. എക്കാലത്തെയും ഉയർന്ന തുകയായ ഏപ്രിലിലെ 1.68 ലക്ഷം കോടി രൂപയിൽനിന്ന് 16ശതമാനം കുറഞ്ഞ് 1.41 ലക്ഷം കോടി രൂപയാണ് മേയ് മാസത്തിൽ ലഭിച്ചതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, 2021 മേയിലെ ജി.എസ്.ടി വരുമാനത്തേക്കാൾ 44 ശതമാനം വർദ്ധനയാണ് 2022 മേയിലുണ്ടായിരിക്കുന്നത്. തുടർച്ചയായി 11-ാം മാസമാണ് ഒരു ലക്ഷം കോടി രൂപയ്ക്കുമുകളിൽ ജി.എസ്.ടി വരുമാനം ലഭിക്കുന്നത്. മാത്രമല്ല, ഇത് നാലാം തവണയാണ് ജി.എസ്.ടി വരുമാനം 1.40 ലക്ഷം കോടി കടക്കുന്നത്.
മേയിൽ ലഭിച്ചതിൽ 25,036 കോടി രൂപ കേന്ദ്ര ജി.എസ്.ടി ഇനത്തിലും 32,001 കോടി രൂപ സംസ്ഥാന ജി.എസ്.ടിയിലുമാണ്. സംയുക്ത ജി.എസ്.ടിയായി 73,345 കോടി രൂപയും സെസ് ഇനത്തിൽ 10,502 കോടി രൂപയും ലഭിച്ചു.
കേരളത്തിൽനിന്നുള്ള ജി.എസ്.ടി വിഹിതത്തിൽ 80ശതമാനം വർദ്ധനയാണ് ഈവർഷം ഉണ്ടായത്. 2021 മേയിൽ 1,147 കോടിരൂപയും 2022ൽ 2,064 കോടിരൂപയുമാണ് കേരളത്തിന്റെ ജി.എസ്.ടി വിഹിതം.
സംസ്ഥാനങ്ങൾക്ക് 2021മേയ് 31 വരെയുള്ള ജി.എസ്.ടി നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞദിവസം കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതിനായി 86,912 കോടി രൂപയാണ് കേന്ദ്രം നീക്കിവച്ചത്. കേരളത്തിന് ജി.എസ്.ടി നഷ്ടപരിഹാരമായി 5,693 കോടി രൂപയാണ് ലഭിക്കുക.
2017ൽ രാജ്യത്ത് ജി.എസ്.ടി സംവിധാനം നിലവിൽ വന്നതോടെ സംസ്ഥാനങ്ങൾക്ക് നേരിട്ട വരുമാന നഷ്ടം നികത്താനാണ് അഞ്ചുവർഷത്തേക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്. ഈ വർഷം ജൂണിന് ശേഷം ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് കേന്ദ്രം അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |