ന്യൂഡൽഹി: ഇറാഖ് കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്നെന്ന് റിപ്പോർട്ട്. സൗദിയെ മറികടന്നാണ് റഷ്യ ഈ സ്ഥാനത്ത് എത്തിയത്. യുക്രെയിൻ യുദ്ധത്തിന് ശേഷം ക്രൂഡ് ഓയിൽ വിലയിൽ റഷ്യ പ്രഖ്യാപിച്ച വലിയ വിലക്കുറവ് ഇന്ത്യ പ്രയോജനപ്പെടുത്തിയതോടെയാണ് റഷ്യയിൽനിന്നുള്ള ഇറക്കുമതി വർദ്ധിച്ചത്. മേയ് മാസത്തിൽ ഇന്ത്യ റഷ്യയിൽ നിന്നും 25 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങിയെന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 16 ശതമാനത്തോളം വരും ഇത്.
2021 ലും 2022 ആദ്യപാദത്തിലും ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ് റഷ്യയിൽ നിന്നും ഉണ്ടായത്. കഴിഞ്ഞ ഏപ്രിലിൽ ഇത് 5 ശതമാനം വർദ്ധിച്ചു. ഇതിന് പിന്നാലെയാണ് മേയിൽ അത് വീണ്ടും വർദ്ധിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി നടത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള വിമർശനങ്ങളെ ഇതിനകം ഇന്ത്യ പലവട്ടം ലോക വേദികളിൽ പ്രതിരോധിച്ചിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം എണ്ണ ആവശ്യത്തിന്റെ ചെറിയ ശതമാനം മാത്രമാണ് റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത് എന്നാണ് പെട്രോളിയം മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയത്.
യുക്രെയിൻ അധിനിവേശത്തിന് പിന്നാലെ റഷ്യയിൽനിന്ന് ക്രൂഡ് വാങ്ങുന്നത് പല രാജ്യങ്ങളും നിറുത്തിയതാണ് റഷ്യൻ ക്രൂഡിന്റെ വിലക്കുറവിലേക്ക് നയിച്ചത്. ഇന്ത്യയ്ക്ക് റഷ്യയിൽനിന്ന് ബാരലിന് 30 ഡോളർ എന്ന നിലയ്ക്ക് ക്രൂഡ് ലഭിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഒന്നാമൻ ഇറാഖ്
ഇറാഖിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. മുമ്പ് രണ്ടാം സ്ഥാനത്ത് സൗദി അറേബ്യ ആയിരുന്നു. എന്നാൽ, മേയിലെ കണക്ക് അനുസരിച്ച് സൗദി മൂന്നാം സ്ഥാനത്തേക്ക് പോയി. ലോകവിപണിയിൽ അസംസ്കൃത ക്രൂഡിന്റെ വില വർദ്ധിക്കുമ്പോൾ റഷ്യയിൽനിന്നുള്ള വിലകുറഞ്ഞ ക്രൂഡിന്റെ ഇറക്കുമതി രാജ്യത്തിന് സാമ്പത്തികമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ 85 ശതമാനം ഇന്ധന ഉപയോഗവും ഇറക്കുമതി ചെയ്യുന്ന ക്രൂഡിനെ ആശ്രയിച്ചാണ്.
മേയിൽ ഇന്ത്യ റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തത്
25 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |