തിരുവനന്തപുരം: എനർജി മാനേജ്മെന്റ് സെന്ററും ക്ളീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററും കെ- ഡിസ്കും സംയുക്തമായി ആരംഭിക്കുന്ന ക്ലീൻ എനർജി ഇന്നൊവേഷൻ ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്റർ (സിബെക്) തലസ്ഥാനത്ത് വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
സൗരോർജ്ജ, ജലവൈദ്യുതി മേഖലകളിൽ കുറഞ്ഞ ചെലവിൽ ഉത്പാദനം സാദ്ധ്യമാകുന്ന സാങ്കേതികവിദ്യകളാണ് വേണ്ടതെന്നും, ഊർജ്ജമേഖലയിലെ ഗവേഷണങ്ങൾ സാധരണക്കാർക്ക് ഗുണകരമാകണമെന്നും അദ്ദേഹം പറഞ്ഞു.
ക്ളീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററുമായി കഴിഞ്ഞ ഫെബ്രുവരിയിൽ ഒപ്പുവച്ച ധാരണാപത്രം അനുസരിച്ചാണ് സിബെക്കിന്റെ തുടക്കം. ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാനുതകുന്നവയാണ് ഇത്തരം സംരംഭങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
അക്കാഡമിക് സ്ഥാപനങ്ങളെയും ഗവേഷണ സ്ഥാപനങ്ങളെയും എങ്ങനെ ബന്ധിപ്പിക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സിബെക് ലോഗോയും വെബ്സൈറ്റും പ്രകാശനം ചെയ്യപ്പെട്ട ചടങ്ങിൽ ഇന്നൊവേഷൻ ചലഞ്ച് പ്രഖ്യാപനവും നടന്നു. ഊർജ്ജ വകുപ്പു സെക്രട്ടറി രാജേഷ് കുമാർ സിൻഹ സ്വാഗതം ആശംസിച്ച ചടങ്ങിൽ ടാറ്റാ പവർ കമ്പനി സി.ഇ.ഒ ഡോ. പ്രവീർ സിൻഹ, ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, കെ- ഡിസ്ക് മെംബർ സെക്രട്ടറി, ക്ളീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്റർ സി.ഇ.ഒ ഡോ. ജി. ഗണേഷ് ദാസ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി. അനിൽകുമാർ, ഇ.എം.സി ഡയറക്ടർ ഡോ. ആർ. ഹരികുമാർ, സോഷ്യൽ ആൽഫ സി.ഇ.ഒ മനോജ്കുമാർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ
ക്ളീൻ എൻർജി ഇന്നൊവേഷൻ ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, പി. രാജീവ്, ആന്റണി രാജു എന്നിവർ ചേർന്ന് നിർവഹിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |