തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കായി സർക്കാർ സ്‌പോൺസർ ചെയ്യുന്ന വെഞ്ച്വർ കാപ്പിറ്റൽ ഫണ്ട് സജ്ജീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2021- 22 വാർഷിക ബഡ്ജറ്റിന്റെ അടിസ്ഥാനത്തിലാണിത്. ചെറുകിട സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയ്ക്കാണ് വെഞ്ച്വർ കാപ്പിറ്റൽ ഫണ്ട്. പ്രാരംഭ ചെലവിനായി ഒരു കോടി രൂപ വകയിരുത്തിയിരുന്നു. 250 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനുള്ള നിർദ്ദേശമാണ് മുന്നോട്ടു വയ്ക്കുന്നത്. സംസ്ഥാന സർക്കാരിന് വേണ്ടി കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി എന്നീ ഏജൻസികളിൽ നിന്നോ സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ സംയുക്തമായി സ്‌പോൺസർ ചെയ്യുന്ന ട്രസ്റ്റായാണ് ഫണ്ട് രൂപീകരിക്കുക. കേരളത്തിൽ പ്രവർത്തിക്കുന്നതോ പ്രവർത്തനത്തിന്റെ ഏറിയ പങ്കും കേരളത്തിലായതോ ആയ സ്റ്റാർട്ടപ്പുകൾക്ക് ഗുണം ലഭിക്കും.
കെ.പി.പി.എല്ലിന് 24,000ടൺ അസംസ്കൃതവസ്തുക്കൾ
കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിലേക്ക് പൾപ്പ് നിർമാണത്തിനാവശ്യമായ 24,000 മെട്രിക് ടൺ വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള നിരക്ക് സംബന്ധിച്ച നിർദ്ദേശം നൽകാൻ ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി.
മൂന്ന് വർഷത്തിലധികമായി അടഞ്ഞു കിടന്നിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനി സർക്കാർ ഏറ്റെടുത്തതിനെത്തുടർന്ന് പുതുതായി ആരംഭിച്ചതാണ് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്. ഇതിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്പാദനപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും വേണ്ടിയാണ് അസംസ്കൃതവസ്തുക്കൾ. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ വനം വകുപ്പിന്റെ അധീനതിയിലുള്ള തോട്ടങ്ങളിലാണ് കെ.പി.പി.എല്ലിലേക്ക് പേപ്പർ പൾപ്പ് നിർമ്മാണത്തിനാവശ്യമായ 24,000 മെട്രിക് ടൺ അസംസ്കൃതവസ്തുക്കൾ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |