5 % പലിശയിൽ 2 കോടിവരെ വായ്പ
കൊച്ചി: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (സി.എം.ഇ.ഡി.പി) ഭാഗമായി സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭങ്ങൾക്കുള്ള (എം.എസ്.എം.ഇ) വായ്പാ പരിധി രണ്ട് കോടി രൂപയായി ഉയർത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി). അഞ്ചുശതമാനം പലിശയിലാണ് രണ്ടു കോടി രൂപ വരെ വായ്പ ലഭിക്കുക. നേരത്തെ ഈ വായ്പാപരിധി ഒരുകോടി രൂപയായിരുന്നു.
ഇക്കഴിഞ്ഞ സംസ്ഥാന ബഡ്‌ജറ്റിലെ പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ യാഥാർത്ഥ്യമാകുന്നത്. സർക്കാരിന്റെ മൂന്നുശതമാനവും കെ.ഫ്.സിയുടെ രണ്ടുശതമാനവും സബ്‌സിഡി വഴിയാണ് അഞ്ചുശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നത്. മുഖ്യമന്ത്രിയുടെ സംരംഭകത്വവികസന പദ്ധതിയിൽ കോർപ്പറേഷൻ ഇതുവരെ 2,122 യൂണിറ്റുകൾക്ക് വായ്പ നൽകിയിട്ടുണ്ട്.
സി.എം.ഇ.ഡി.പിയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും വായ്പകൾ ലഭ്യമാണ്. പദ്ധതി തുകയുടെ 90ശതമാനം വരെയും വായ്പ ലഭ്യമാണ്. കൂടാതെ 2 കോടിയിൽ കൂടുതലുള്ള വായ്പകളിൽ, 2 കോടി രൂപ വരെ 5ശതമാനം പലിശ നിരക്കിലും ബാക്കി വായ്പാത്തുക സാധാരണ പലിശ നിരക്കിലുമാണ് ലഭ്യമാകുന്നത്. 10 വർഷം വരെ തിരിച്ചടവ് കാലാവധി ലഭ്യമാണെങ്കിലും പലിശയുടെ ആനുകൂല്യം ആദ്യ 5 വർഷത്തേക്ക് മാത്രമായിരിക്കും.
സംരംഭകത്വം വളർത്താൻ
ഒരു വർഷം 500 സംരംഭങ്ങൾ എന്ന നിരക്കിൽ അഞ്ചു വർഷത്തിനുള്ളിൽ 2,500 സംരംഭങ്ങൾക്ക് വായ്പ നൽകുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോർപ്പറേഷൻ പ്രതിവർഷം 500 കോടി രൂപ നീക്കിവയ്ക്കും.
എം.എസ്.എം.ഇ രജിസ്‌ട്രേഷനുള്ള വ്യാവസായിക യൂണിറ്റുകളും യൂണിറ്റിന്റെ മുഖ്യ സംരംഭകന്റെ ഉയർന്ന പ്രായം 50 വയസ്സും എന്നതാണ് ഈ പദ്ധതിയിൽ അംഗമാകാനുള്ള സംരംഭകരുടെ യോഗ്യത.
എന്നാൽ എസ്.സി, എസ്.ടി സംരംഭകർ, വനിതാ സംരംഭകർ, പ്രവാസി മലയാളികൾ എന്നിവരുടെ പ്രായപരിധി 55 വയസ്സ് ആണ്.
1വർഷം : 500 സംരംഭങ്ങൾ
5 വർഷം : 2500 സംരംഭങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |