ഹരാരെ : ഇന്ത്യയും സിംബാബ്‌യും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹരാരെയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 12.45 മുതലാണ് മത്സരം. പരിക്കും കൊവിഡും കാരണം കുറച്ചു നാളായി ടീമിന് പുറത്തായിരുന്ന കെ.എൽ രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ സിംബാബ്‌വെയുടെ വെല്ലുവിളി നേരിടാനിറങ്ങുന്നത്. ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി രാഹുലിന് താളം വീണ്ടെടുക്കാനുള്ള മികച്ച അവസരമാണ് മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ഈ പരമ്പര. ട്വന്റി-20 ലോകകപ്പ് ടീമിൽ സ്ഥാനം ലഭിക്കാൻ സാധ്യത കുറവാണെങ്കിലും ഏകദിന ടീമിൽ സീറ്റുറപ്പിക്കാനും സെലക്ടർമാറുടെ റെഡാറിനുള്ളിൽ നിൽക്കാനും മലയാളി താരം സഞ്ജു സാംസണും പ്രധാനമാണ് ഈ പരമ്പര. 2015ൽ സഞ്ജു ആദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞത് ഒരു സിംബാബ്‌വെ പര്യടനത്തിലായിരുന്നു. പ്രമുഖർ പലരുടേയും അഭാവത്തിൽ യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് പരമ്പര. ഇഷാൻ കിഷനേയും സഞ്ജുവിനേയും ഒരുമിച്ച് കളിപ്പിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്.
മറുവശത്ത് കഴിഞ്ഞയിടെ നടന്ന ഏകദിന, ട്വന്റി-20 പരമ്പരകളിൽ ബംഗ്ലാദേശിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സിംബാബ്‌വെ ഇന്ത്യയെ നേരിടാനിറങ്ങുന്നത്. പരിക്കിന്റെ പിടിയിലുള്ള പ്രധാന താരങ്ങളായ ക്രെയിഗ് ഇർവിൻ, വെല്ലിംഗ്ടൺ മസാകഡ്സ,മുസാരബനി, ടെനഡയ് ചതാര എന്നിവരുടെ അഭാവം ആതിഥേയർക്ക് തിരിച്ചടിയാണ്. എന്നാൽ സീൻ വില്യംസിന്റെ മടങ്ങിവരവും സിക്കന്തർ റാസയുടേയും ചകാബ്വയുടേയും ഫോമും സിംബാബ്‌ബ്‌വെയ്ക്ക് ആശ്വാസമാണ്.
ഇന്ത്യൻ ടീം:
കെ.എൽ രാഹുൽ (ക്യാപ്ടൻ), ശിഖർ ധവാൻ (വൈസ് ക്യാപ്ടൻ), ഋതുരാജ് ഗെയ്ക്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശാർദൂൽ താക്കൂർ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, ആവേശ് ഖാൻ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹർ.
ലൈവ്: ഉച്ചകഴിഞ്ഞ് 12.45 മുതൽ സോണി ചാനലുകളിലും സോണി ലിവിലും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |