കൊച്ചി: ഫിഷറീസ് സീഡ് ആക്ടിൽ വന്ന ഭേദഗതികൾ അക്വേറിയം ഷോപ്പുടമകളുടെയും ചെറുകിട മത്സ്യകർഷകരെയും വലയ്ക്കുമെന്ന് ആശങ്ക.
അലങ്കാര മത്സ്യങ്ങൾ വിൽക്കുന്നവർ വളർത്തു മത്സ്യങ്ങളെ (ഭക്ഷ്യയോഗ്യമായവ) വിൽക്കരുതെന്ന വ്യവസ്ഥ കൂട്ടിച്ചേർത്ത് അക്വേറിയം ഷോപ്പുകളെ സീഡ് ആക്ടിന്റെ പരിധിയിൽപ്പെടുത്തിയതാണ് പ്രശ്നമാകുന്നത്. ഒരു വർഷത്തേക്ക് നൽകുന്ന ലൈസൻസിൽ നാലോ അഞ്ചോ ഇനം മത്സ്യങ്ങളെ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നും വ്യവസ്ഥയുണ്ട്. സംസ്ഥാനത്ത് ആയിരക്കണക്കിന് സംരംഭകരാണ് അക്വേറിയം, അലങ്കാര മത്സ്യകൃഷി, ചെറുകിട ഹാച്ചറി മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തുന്നത്. സീസൺ അനുസരിച്ച് അലങ്കാരമത്സ്യങ്ങളും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയും മാറിമാറി വിപണനം ചെയ്താണ് കൊവിഡ് മഹാമാരിക്കാലത്ത് ഉൾപ്പെടെ ഷോപ്പുടമകൾ പിടിച്ചുനിന്നത്.
വീട്ടുമുറ്റത്ത് ചെറിയ ടാങ്കുകളിലും പടുതാക്കുളത്തിലുമൊക്കെ സ്വന്തം ആവശ്യത്തിന് മത്സ്യകൃഷി ചെയ്യുന്നവർക്ക് കുഞ്ഞുങ്ങളെയും തീറ്റയും പരിപാലന മാർഗനിർദ്ദേശങ്ങളും വാതിൽപ്പടി സേവനമെന്നപോലെ അക്വേറിയം ഷോപ്പുകളാണ് ലഭ്യമാക്കുന്നത്. അലങ്കാര മത്സ്യങ്ങൾക്കൊപ്പം വളർത്തുമത്സ്യങ്ങളെയും പ്രജനനം ചെയ്യിക്കുന്ന ചെറുകിട ഹാച്ചറികൾക്കും നിയമം തിരിച്ചടിയാകും. അശാസ്ത്രിയ നടപടികൾ സ്വയം തൊഴിൽ കണ്ടെത്തിയവരെ നിയമക്കുരുക്കിലേക്ക് തള്ളിവിടാനെ ഉപകരിക്കൂ എന്ന ആശങ്ക അഖില കേരള പെറ്റ്സ് ഷോപ്പ് അസോസിയേഷൻ സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. ലൈസൻസ് സംബന്ധിച്ച വ്യവസ്ഥകളിൽ വ്യക്തതയില്ലാത്തതിനാൽ ഉദ്യോഗസ്ഥർ തോന്നുംപടി ഷോപ്പുടമകളെ ബുദ്ധിമുട്ടിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു.
സീഡ് ആക്ടും അക്വേറിയം ഷോപ്പുകളും
മത്സ്യക്കുഞ്ഞുങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഫാമുകൾക്കും ഹാച്ചറികൾക്കും രജിസ്‌ട്രേഷൻ നൽകുക. മത്സ്യകൃഷി, ഇറക്കുമതി, കയറ്റുമതി, വിപണനം എന്നിവയ്ക്ക് ലൈസൻസ് നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2014 ൽ സീഡ് ആക്ട് നടപ്പിലാക്കിയത്. അക്വേറിയം ഷോപ്പുകളെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
പ്രശ്നപരിഹാരം
1 എല്ലാത്തരം മത്സ്യങ്ങളെയും വിൽക്കാൻ അനുവദിക്കുന്ന ഏകീകൃത ലൈസൻസ് അക്വേറിയം ഷോപ്പുകൾക്ക് നൽകണം.
2ലൈസൻസ് അപേക്ഷകൾ ഓൺലൈൻ ആക്കണം.
3 ഫിഷ് ലിസ്റ്റ് ചേർക്കാനും മാറ്റാനും ഓൺലൈനിൽ സംവിധാനം ഒരുക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |