കൊച്ചി: വീടുകളിലുണ്ടാക്കുന്ന രുചിയൂറുന്ന ഭക്ഷണ വൈവിദ്ധ്യങ്ങൾ ഇനി ഓൺലൈനായി ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൂടെ നമുക്ക് മുന്നിലെത്തും. ചെന്നൈ ആസ്ഥാനമായ ഷീറോ ഹോം ഫുഡ് എന്ന സ്റ്റാർട്ടപ്പാണ് അടുക്കള വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്.
ദക്ഷിണേന്ത്യയിൽ പലയിടത്തും വിജയകരമായി പരീക്ഷിച്ച ശേഷമാണ് ഷീറോ കേരളത്തിലെത്തുന്നത്. വീട്ടമ്മമാർക്ക് അടുക്കളയിൽ നിന്നും ഒരു മാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാൻ ഇത് അവസരമൊരുക്കുമെന്ന് രാജ്യത്തെ ആദ്യ 'ബ്രാൻഡഡ് ഹോം ഫുഡ് പ്ലാറ്റ്‌ഫോം' ആണ് ഷീറോയുടെ ആധികൃതർ പറയുന്നു.
ഫുഡ് ഡെലിവറി മാത്രമല്ല പരിശീലനം മുതൽ ലൈസൻസിംഗും വിപണനവും വിതരണവും ഗുണനിലവാരം ഉറപ്പാക്കുന്നതും വരെ നീളുന്നു ഈ പ്ലാറ്റ്‌ഫോം മുന്നോട്ടുവയ്ക്കുന്ന സേവനങ്ങൾ. 'യൂബർ' മാതൃകയിലുള്ള ഒരു ഹോം ഫുഡ് പ്ലാറ്റ്‌ഫോം ആണിത്.
280 ൽ കൂടുതൽ വീടുകളിലെ അടുക്കളകളിൽ ഉണ്ടാക്കുന്ന 175 ൽ അധികം വിഭവങ്ങൾ ഷിറോ ഇപ്പോൾ ഉപഭോക്താക്കളിൽ എത്തിക്കുന്നുണ്ട്. ശുചിത്വ മാനദണ്ഡങ്ങളിലോ ഗുണനിലവാരത്തിലോ ഒട്ടും വിട്ടുവീഴ്ചയില്ലാതെ കമ്പനി വികസിപ്പിച്ചിട്ടുള്ള എബിസി പാചക മാതൃക വീട്ടമ്മമാരെ പരിശീലിപ്പിക്കുന്നു. ലിസ്റ്റ് ചെയ്തിട്ടുള്ള വിഭവങ്ങൾ 10 മിനിട്ടിനുള്ളിൽ പാചകം ചെയ്ത് ചൂടോടെ ഉപഭോക്താക്കളിലെത്തുന്നു.
വീടുകളിൽ തന്നെ അടുക്കളകൾ സജ്ജീകരിക്കുന്ന ന്യൂക്ലിയർ കിച്ചൺ, കുറച്ചുകൂടി വിപുലമായി കൂടുതൽ സൗകര്യങ്ങളോടെ ജീവനക്കാരെ ഉൾപ്പെടുത്തി സജ്ജമാക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ എന്നീ രണ്ട് ഓപ്ഷനുകൾ തെരഞ്ഞെടുക്കാം.
2020 ൽ തുടങ്ങിയ പ്ലാറ്റ്‌ഫോം ഇതുവരെ 3,64,326 വിഭവങ്ങൾ വിതരണം ചെയ്തു. 1,26,412 ഓർഡറുകൾ സ്വീകരിച്ചു. 30 ൽ കൂടുതൽ നഗരങ്ങളിൽ ഷീറോക്ക് സാന്നിദ്ധ്യമുണ്ട്.
കേരള, തമിഴ്, ചെട്ടിനാട്, ആന്ധ്ര, നോർത്ത് ഇന്ത്യൻ വെജ് വിഭവങ്ങളാണ് ഇപ്പോൾ മെനുവിൽ ഉള്ളത്. നോൺ വെജ് വിഭവങ്ങൾ ഏറെ വൈകാതെ ഷീറോ മെനുവിന്റെ ഭാഗമാകും.
സ്വിഗി, സൊമാറ്റോ തുടങ്ങിയ വമ്പൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളുമായി ഷീറോ ധാരണയായിട്ടുണ്ട്. അതുവഴി പഴുതുകളില്ലാത്ത, അതിവേഗ ഡെലിവറി ഇന്ത്യയിലെവിടെയും സാദ്ധ്യമാകും. പ്രാദേശിക ഡെലിവറി ശൃംഖലകൾ വഴിയും വിതരണമുണ്ട്.
കേരളത്തിൽ 500 കിച്ചൺ പാർട്ട്ണേഴ്‌സിനെ ഇക്കൊല്ലം തന്നെ സജ്ജരാക്കും.
ഫുഡ് ബിസിനസിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള തമിഴ്‌നാട് സ്വദേശികളായ തിലക് വെങ്കടസാമി, എ ജയശ്രീ എന്നിവരാണ് ഷീറോ ഹോം ഫുഡ് ഫൗണ്ടർമാർ.
കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഷീറോ ഹോം ഫുഡ്‌സ് കേരള ഓപ്പറേഷൻ മാനേജർ ജോർജ് കെ ഏലിയാസ്, കേരളത്തിലെ ഷീറോ മാസ്റ്റർ ഫ്രാഞ്ചൈസി ഉടമകളായ വർഗീസ് ആന്റണി, നിമ്മി വർഗീസ് എന്നിവർ പങ്കെടുത്തു. കേരളത്തിൽ കിച്ചൺ പാർട്‌നേഴ്‌സിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. വൈകാതെ ഷീറോയുടെ ഭക്ഷണ വിഭവങ്ങൾ കേരളത്തിൽ ലഭിക്കാൻ തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |