നെടുമ്പാശേരി: വിഭവസമൃദ്ധമായ ഓണസദ്യ നിറയെ ഗൃഹാതുരതയോടെ മറുനാട്ടിൽ ഒരുങ്ങുമ്പോൾ കേരളത്തിലെ വാഴയിലയ്ക്ക് വൻ ഡിമാൻഡ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിദേശ മലയാളികളുടെ ഓണം കൊവിഡ് കവർന്ന സാഹചര്യത്തിൽ ഇക്കുറി ഓണാഘോഷത്തിന് പൊലിമയേറെയാണ്. ഗൾഫിൽ മലയാളികൾക്കിടയിൽ ഓണാഘോഷം തുടങ്ങിക്കഴിഞ്ഞതോടെ വാഴയിലയ്ക്ക് റെക്കാഡ് കയറ്റുമതിയാണ്.
രണ്ട് ടൺ വാഴയിലകളാണ് ശനിയാഴ്ച്ച നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സ്വകാര്യ ഏജൻസി ദുബായിലേക്ക് കയറ്റി അയച്ചത്. അടുത്തയാഴ്ചയോടെ എട്ട് മുതൽ പത്ത് ടൺ വരെ വാഴയില കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ച കോഴിക്കോട് ആസ്ഥാനമായുള്ള കെ.ബി എക്‌സ്‌പോർട്ട് ആൻഡ് ഇംപോർട്സ് 14 ടൺ വാഴയിലയാണ് ദുബായിലേക്ക് കയറ്റി അയച്ചിരുന്നു.
കേരളത്തിൽ നിന്നുള്ള കയറ്റുമതിയിൽ മികച്ച നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
പ്രധാന കയറ്റുമതി ദുബായിലേയ്ക്ക്
കേരളത്തിൽ നിന്നും പ്രധാനമായും ദുബായിലേക്കാണ് വാഴയിലയും പച്ചക്കറികളും കയറ്റി അയക്കുന്നത്. അവിടെ നിന്നും റോഡ് മാർഗമാണ് ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നത്. വാഴയില ഉൾപ്പെടെ കേടാകുന്ന എല്ലാ സാധനങ്ങളും ഏഴ് ഡിഗ്രി സെൽഷ്യസിലാണ് ഫ്രീസറിൽ സൂക്ഷിക്കുന്നത്. കൂടാതെ വെണ്ടക്ക, വഴുതനങ്ങ, മുരിങ്ങക്കായ്, പാവയ്ക്ക, അച്ചിങ്ങ തുടങ്ങിയ പച്ചക്കറികളും ഏത്തക്കായ, പൂവൻ തുടങ്ങിയ പഴങ്ങളും ഇത്തവണ ഓണാഘോഷങ്ങൾക്കായികൂടുതലായി കയറ്റി അയയ്ക്കും.
ആഘോഷത്തിനും ചെലവേറും
പച്ചക്കറികളും പഴ വർഗങ്ങളും വിമാനം വഴി കയറ്റി അയക്കുമ്പോൾ കപ്പൽ മാർഗം അയക്കുന്നതിനേക്കാൾ ചെലവേറും. ഒരു കിലോ ഏത്തപ്പഴം കപ്പൽ മാർഗം അയക്കാൻ 15 രൂപ ചെലവാകുമ്പോൾ വിമാന മാർഗം 50 മുതൽ 80 രൂപ വരെ വരും. മുൻ കാലങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിരക്കാണ് ഇതെന്നാണ് കയറ്റുമതി രംഗത്തുള്ളവർ പറയുന്നത്. അതിനാൽ ഇത്തവണ ഗൾഫ് മലയാളികളുടെ ഓണാഘോഷവും ചെലവേറുമെന്ന് ചുരുക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |