കൊച്ചി: അതിർത്തി കടന്നെത്തുന്ന മായംകലർന്ന വെളിച്ചെണ്ണ വിപണിയിൽ പിടിമുറുക്കുമ്പോൾ പിടിച്ചുനിൽക്കാനാകാതെ നാടൻ വെളിച്ചെണ്ണ. വിലയിലെ മാർജിനിലാണ് മായംകലർന്ന വെളിച്ചെണ്ണ നാടന് ഭീഷണിയാകുന്നത്. ഓണക്കച്ചവടത്തെ വലിയ രീതിയിൽ ഇത് ബാധിച്ചുവെന്നും മുൻവർഷങ്ങളേക്കാൾ മൂന്നിലൊന്നായി വില്പന കുറഞ്ഞുവെന്നും മില്ലുടമകൾ പറയുന്നു.
നാടൻ വെളിച്ചെണ്ണ, ചക്കിലാട്ടിയ വെളിച്ചെണ്ണ എന്നിവയാണ് പ്രധാനമായും നാട്ടിൽ ഉത്പാദിപ്പിക്കുന്നത്. നാട്ടിലെ കൊപ്രയും തമിഴ്നാട്ടിൽ നിന്നെത്തുന്ന കൊപ്രയും ഇവിടുത്തെ എക്സ്പെല്ലർ മില്ലുകളിലും ആട്ടുചക്കിലും ആട്ടിയാണ് ഉത്പാദനം. പ്രാദേശികമായ ഉത്പാദനമായതിനാൽ പൊതുവെ ഇവയിൽ മായംകുറവായിരിക്കും.
തമിഴ്നാട്ടിലെ കങ്കായം തുടങ്ങിയ മേഖലകളിൽ നിന്ന് ഹോൾ സെയിലായാണ് മായം കലർന്ന വെളിച്ചെണ്ണ എത്തിക്കുന്നത്. കരിഓയിൽ ഫിൽട്ടർ ചെയ്തെടുക്കുന്ന വൈറ്റ് ഓയിലാണ് വെളിച്ചെണ്ണയിൽ കലർത്തുന്നതെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. നാട്ടിലെ മില്ലുകളിൽ ആട്ടാൻ പറ്റാതെ ഉപേക്ഷിക്കുന്ന മോശമായ കറുത്ത കൊപ്ര തമിഴ്നാട്ടിലേയ്ക്ക് വലിയ തോതിൽ കയറ്റി വിടുന്നുണ്ട്. ഇവ നല്ല തെളിഞ്ഞ വെളുത്ത നിറമുള്ള വെളിച്ചെണ്ണയായി നാട്ടിൽ തിരിച്ചെത്തും. ആലം എന്ന രാസവസ്തു കലർത്തിയാണത്രെ ഇതിന്റെ നിറമാറ്റം നടത്തുന്നത്.
നാട്ടിൽ ഒരു കിലോ വെളിച്ചെണ്ണയുടെ ഉത്പാദനച്ചെലവ് മാത്രം 150 രൂപയിലേറെ വരും. 180-200 രൂപയ്ക്കാണ് ചില്ലറ വില്പന. എന്നാൽ കലർപ്പ് വെളിച്ചെണ്ണ 140 രൂപയിൽ താഴ്ന്ന വിലയ്ക്ക് ലഭിക്കും.
ഫലമോ
@ നാടൻ വെളിച്ചെണ്ണ മില്ലുകൾക്ക് പിടിച്ചു നിൽക്കാനാകുന്നില്ല
@ പലരും ഈ മേഖലയിൽ നിന്ന് തന്നെ പിൻവാങ്ങുന്നു
@ മറ്റു ചിലർ ഉത്പാദനം വില്പനയും ചുരുക്കുന്നു
@ ചുരുക്കത്തിൽ നാട്ടിൽ ശുദ്ധമായ വെളിച്ചെവയുടെ ഉത്പാദനവും ലഭ്യതയും കുറയുന്നു
പരിഹാരം
സർക്കാർ നിയന്ത്രണത്തിലുള്ള പരിശോധന കർശനമാക്കണം
അതിർത്തികടന്നെത്തുന്ന വെളിച്ചെണ്ണയും നാട്ടിലെ വെളിച്ചെണ്ണയും നിർബന്ധമായി പരിശോധനയ്ക്ക് വിധേയമാക്കണം
.....................................
20 വർഷത്തോളമായി മില്ല് നടത്തുന്നു. വില്പനയും നടത്തുന്നു. കഴിഞ്ഞ. വർഷങ്ങളായി വിൽപന കുറയുകയാണ്. വില കുറഞ്ഞ വരവ് വെളിച്ചെണ്ണയാണ് പ്രശ്നം. ഉത്പാദനവും വില്പനയും കുറയ്ക്കുവാനുള്ള ആലോചനയിലാണ്. അല്ലാതെ പിടിച്ചു നിൽക്കാനാകില്ല.
ഷെറീഫ്, മില്ലുടമ
അരൂക്കുറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |