തിരുവനന്തപുരം: സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രണർഷിപ് ഡെവലപ്‌മെന്റ് (കീഡ്) സംഘടിപ്പിക്കുന്ന യുവ ബൂട്ട് ക്യാംപ് സംസ്ഥാനതല കോൺക്ലേവ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പരിപാടികൾക്ക് മികച്ച പ്രതികരണമുണ്ടെങ്കിലും സംരംഭകത്വം എന്ന ആശയത്തിന് പാഠ്യപദ്ധതിയിൽ അർഹമായ പ്രധാന്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബർ 13 വരെ 54,187 പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് ചരിത്ര നേട്ടമാണ്. യുവാക്കളെ തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ ദാതാക്കളായി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ സർവകലാശാലകൾ സ്റ്റാർട്ടപ്പുകൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. അക്കാദമിക് മേഖലയും വ്യവസായ മേഖലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. രാജശ്രീ, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. കെ.എൻ. മധുസൂദനൻ, ടി.സി.എസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ദിനേശ് തമ്പി, കിഡ് സി.ഇ.ഒ ശരത് വി.രാജ്, ജോസഫ് പി.ജെ തുടങ്ങിയവർ പങ്കെടുത്തു.
സംരംഭകത്വ ചർച്ചയ്ക്ക് ടി.ഐ.ഇ കേരള സഹസ്ഥാപകൻ എസ്.ആർ. നായർ നേതൃത്വം നൽകി. ഡോ സുനിൽ ശുക്ല (ഡയറക്ടർ ജനറൽ, ഇ.ഡി.ഐ.ഐ അഹമ്മദാബാദ്) റിയാസം പി.എം (ജനറൽ മാനേജർ, കേരള നോളജ് ഇക്കോണമി മിഷൻ), ഹരി ടി.എൻ, സരേഷ് ഗുണ്ടപ്പ, ബിയാൻലി തുടങ്ങിയവർ സംസാരിച്ചു. കോൺക്ലേവിന്റെ അവസാന ദിവസമായ ഇന്ന് രാവിലെ 10ന് ആരംഭിക്കുന്ന സെഷനിൽ സംരംഭക രംഗത്ത് വിജയിച്ചവർ അനുഭവങ്ങൾ പങ്കുവയ്ക്കും. സമാപന ചടങ്ങ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
ഫോട്ടോ ക്യാപ്ഷൻ
...................................
യുവ ബൂട്ട് ക്യാമ്പ് ആൻഡ് സ്റ്റുഡൻഡ് എക്സ്‌പോയ്ക്ക് കിഡ് സി.ഇ.ഒ ശരത് വി.രാജ്, ഡോ.സജി ഗോപിനാഥ്, ഡോ.രാജശ്രീ, പ്രൊഫ.ഡോ.മധുസൂദനൻ, ദിനേഷ് തമ്പി എന്നിവർ ദീപം തെളിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |