കൊച്ചി: സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ വനിതാപ്രാതിനിധ്യം വർദ്ധിപ്പിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി 24ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും.
ഉച്ചകോടിയിലെ 30 യോഗങ്ങളിൽ 80ലേറെപ്പേർ സംസാരിക്കും. 500 ലധികം പ്രതിനിധികൾ പങ്കെടുക്കും. 100 ലേറെ ഉത്പന്നങ്ങളും പ്രദർശിപ്പിക്കും. 23ന് കളമശേരിയിലെ ടെക്‌നോളജി ഇന്നവേഷൻ സോണിൽ മാസ്റ്റർക്ലാസ് ഇവന്റ്, പരിശീലനക്കളരികൾ, പിച്ച് ഫെസ്റ്റ്, ഷീ ലവ്‌സ്‌ടെക്, ഇൻവസ്റ്റർ കഫെ എന്നിവ അനുബന്ധമായി സംഘടിപ്പിക്കും.
വാണിജ്യ അവസരങ്ങളിൽ സ്ത്രീകൾക്ക് തുല്യപങ്കും സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രോത്സാഹനം നൽകുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.
ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള ഗ്രാന്റിനായി മത്സരം സംഘടിപ്പിക്കും. പകുതിയിലധികം ഓഹരി ഉടമസ്ഥത വനിതകൾക്കുള്ള സ്റ്റാർട്ടപ്പുകളെയാണ് മത്സരത്തിൽ ഉൾപ്പെടുത്തുക. വിജയികളാകുന്ന സംരംഭകർക്ക് 5 ലക്ഷം രൂപ ഗ്രാന്റായി ലഭിക്കും. അർഹരായ വനിതാ സ്റ്റാർട്ടപ്പുകൾക്ക് ആറു ശതമാനം പലിശനിരക്കിൽ 15 ലക്ഷം രൂപവരെ വായ്പയും ലഭിക്കും. സീഡ് ഫണ്ടും ലഭ്യമാകും.
പ്രശസ്തരായ വിദഗ്ദ്ധരുമായി സംവദിക്കാനും ഉപദേശം നേടാനും വനിതാ സംരംഭകർക്ക് കഴിയും. സ്റ്റാർട്ടപ്പ് സ്ഥാപകരും മേധാവികളുമായ വനിതകളാണ് പരിപാടിയിൽ പ്രസംഗിക്കുന്നവരിൽ അധികവുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |