തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച രണ്ടുവർഷത്തെ മാന്ദ്യത്തെ മറികടന്ന് ഈ വർഷത്തെ ഓണാഘോഷത്തോടെ
കേരളത്തിലെ വിനോദസഞ്ചാരരംഗം കുതിച്ചുചാട്ടത്തിനു തയ്യാറെടുത്തിരിക്കുകയാണെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു .
കേരളീയരെ സംബന്ധിച്ച് ഇത്തവണത്തെ ഓണാഘോഷം മത്സരബുദ്ധിയോടെയായിരുന്നു. വലിയ ജനപങ്കാളിത്തത്തോടെ പുതിയ ടൂറിസം സീസണിലേക്കുള്ള മുന്നേറ്റമായി ഓണാഘോഷം മാറിയെന്ന് മന്ത്രി പറഞ്ഞു.
ഓണാഘോഷത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതിനുള്ള കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതിനായി പ്രത്യേക പ്രചാരണ പരിപാടികൾക്ക് രൂപംനൽകും. ഓണത്തെയും കേരള ടൂറിസത്തെയും ലോക ടൂറിസം ഭൂപടത്തിലെ സ്ഥിരം സാന്നിദ്ധ്യമാക്കാൻ
കഴിയുമെന്ന ആത്മവിശ്വാസമുണ്ട്.
കേന്ദ്ര ഭരണകർത്താക്കളും ഇതര സംസ്ഥാനത്തെ ഭരണാധികാരികളും കോവളത്ത് ഔദ്യോഗിക പരിപാടിക്ക് എത്തുന്ന അവസരത്തെ ഓണത്തിന്റെ പ്രചരണത്തിനായുള്ള അവസരമാക്കി കേരളം മാറ്റി. കോവളത്ത് ആദ്യമായി പ്രത്യേക ദീപാലങ്കാരം ഒരുക്കിയത് ഇതിന്റെ ഭാഗമാണ്. പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും
ദീപാലങ്കാരങ്ങളുണ്ടായിരുന്നു. വരും വർഷങ്ങളിലും ഇതേരീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നതിലൂടെ
കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനാകുമെന്നാണ് കരുതുന്നത്.
ആഭ്യന്തര വിനോദ സഞ്ചാരികളുടെ കാര്യത്തിൽ നാം ഏറ്റവും വലിയ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വിദേശ വിനോദ സഞ്ചാരികളുടെ വരവിലൂടെ ആ മുന്നേറ്റം സാദ്ധ്യമാക്കുകയാണ് അടുത്ത ലക്ഷ്യം. അതിനുള്ള സമഗ്ര
പദ്ധതിയാണ് കേരള ടൂറിസം സംഘടിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലെ ട്രേഡ് ഫെയറുകളിലും മറ്റും പങ്കെടുത്ത് കൂടുതൽ വിദേശവിനോദ സഞ്ചാരികളെ ആകർഷിക്കുവാനാണ് ശ്രമം. കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്ന രാജ്യങ്ങളിൽ ഇതിനായി വലിയ പ്രചാരണം നടത്തുന്നുണ്ട്. ലോകത്ത്
കണ്ടിരിക്കേണ്ട അമ്പത് സ്ഥലങ്ങൾ ടൈം മാഗസിൻ തിരഞ്ഞെടുത്തപ്പോൾ കേരളത്തെ അടയാളപ്പെടുത്തിയതും ഈ
സർക്കാർ നടപ്പാക്കിയ കാരവാൻ ടൂറിസത്തെ കുറിച്ച് എടുത്തുപറഞ്ഞതും സംസ്ഥാനത്തിനുള്ള അംഗീകാരമാണ്. ഈ
അവസരത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ഓണാഘോഷത്തിന്റെ മുന്നൊരുക്കം ഇത്തവണ നേരത്തെ ആരംഭിക്കാനായത് ജനങ്ങളെ ആഘോഷങ്ങളിലേക്ക് എത്തിക്കുന്നത് വേഗത്തിലാക്കിയിരുന്നു. നിയമസഭാ സമ്മേളനത്തിൽതന്നെ ടൂറിസം വകുപ്പിന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുവാൻ സാധിച്ചു.
എല്ലാ കുടുംബങ്ങൾക്കും ഓണം ആഘോഷിക്കാനുള്ള എല്ലാ സാഹചര്യവും സർക്കാർ ഒരുക്കിയതിലൂടെ ഓണം വിപണിയും ഏറ്റവും സജീവമായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ട്രേഡ് ഫെയറായി ഓണം മാറിക്കഴിഞ്ഞു. വഴിയോര കച്ചവടക്കാർ മുതൽ വൻകിട ബിസിനസുകാർക്കുവരെ ഇതിന്റെ പ്രയോജനം ലഭിച്ചു. ഓണത്തിനായി പണം ചെലവഴിച്ചതിന് സർക്കാരിനെ കുറ്റപ്പെടുത്തുന്നവർ ഈ യാഥാർത്ഥ്യം കാണാതെ പോകരുത്.
ഓണാഘോഷത്തിനുള്ള പരിപാടികൾ തിരഞ്ഞെടുത്തപ്പോൾ പ്രാദേശിക കലാകാരൻമാർക്ക് വേദി ഒരുക്കാനും പ്രത്യേകം ശ്രദ്ധിച്ചു. ഓണം ഘോഷയാത്രയിലും പരമ്പരാഗത, നാടൻ കലാരൂപങ്ങളെ കൂടുതലായി ഉൾപ്പെടുത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |