മുംബയ്: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇന്നലെ 40 പൈസ ഇടിഞ്ഞ് 81.93 എന്ന നിലയിലാണ് ഇന്ത്യൻ രൂപ. കഴിഞ്ഞ ദിവസം 81.90 ൽ തുടങ്ങിയ രൂപ തുടർന്ന് 81.93 ലേക്ക് താഴുകയായിരുന്നു.
തലേന്നത്തെ ക്ളോസിംഗിനെ അപേക്ഷിച്ച് 40 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച രൂപ ഡോളറിനെതിരെ 14 പൈസ ഉയർന്ന് 81.53ലെത്തിയിരുന്നു.
എന്നാൽ, ഫെഡറൽ ചർച്ചയെ തുടർന്ന് ഡോളർ കുതിപ്പ് തുടർന്നതോടെ രൂപയുടെ മൂല്യം വീണ്ടും ദുർബലമായി.
ഫെഡറൽ റിസർവ് തുടർച്ചയായി മൂന്നാംതവണയും പലിശനിരക്ക് ഉയർത്തുകയും വീണ്ടും നിരക്ക് ഉയർത്തിയേക്കുമെന്ന സൂചന നൽകുകയും ചെയ്തതോടെ ഡോളർ ശക്തിപ്പെടുന്ന സ്ഥിതി തുടരുകയാണ്.
യു.എസിനെ നിക്ഷേപകർ സുരക്ഷിത ലക്ഷ്യസ്ഥാനമായി കാണുകയും ഇന്ത്യൻ നിക്ഷേപകർ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് പ്രതികൂലമായി.
യു.എസ് സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് പണമിടപാട് കർശനമാക്കിയതും മൂല്യമിടിയാൻ കാരണമായെന്ന് കരുതുന്നു. വർഷാദ്യത്തിൽ ഡോളറിന് 74.51 രൂപയായിരുന്നു. ഒമ്പതുമാസത്തിനുള്ളിൽ 9.64 ശതമാനത്തോളമാണ് മൂല്യത്തകർച്ച.
പ്രതികൂലമായി
ഫെഡറൽ റിസർവ് നടപടികൾ
അമേരിക്കയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ് കൈക്കൊള്ളുന്ന നടപടികളാണ് രൂപയടക്കം ഏഷ്യൻ കറൻസികളുടെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തൽ. രൂപയുൾപ്പെടെയുള്ള മറ്റ് കറൻസികളിൽ സമ്മർദ്ദം ചെലുത്തിയാണ് യു.എസ് ഡോളർ മുന്നേറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |