സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 5 ശതമാനം താഴ്ച്ചയിലായിരുന്ന
കയറ്റുമതിയിൽ നിലവിൽ 9 ശതമാനത്തിന്റെ വളർച്ച.
ന്യൂഡൽഹി: സാമ്പത്തികവർഷത്തിന്റെ ആദ്യ അഞ്ചു മാസം അഞ്ചു ശതമാനത്തോളം താഴ്ന്ന സുഗന്ധ വ്യഞ്ജന കയറ്റുമതി ഉയർച്ചയുടെ പാതയിൽ. 2023 സാമ്പത്തിക വർഷം 450 കോടി ഡോളറിലേക്കാണ് കയറ്റുമതിയുടെ വളർച്ച. മുൻവർഷം ഇതേ കാലയളവിൽ 413 കോടി ഡോളറായിരുന്നു. ഒമ്പതുശതമാനത്തിന്റെ വളർച്ച.
പകർച്ചവ്യാധി ഭീഷണി കുറഞ്ഞതും ഷിപ്പിംഗ് മേഖലയിലെ പ്രശ്നങ്ങൾ ഒഴിവായതുമാണ് സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ കുതിപ്പിന് കാരണമായത്.
ജീരകം, മുളക്, മല്ലി, പുതിന തുടങ്ങിയവയാണ് പ്രധാനമായും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങൾ. കയറ്റുമതിയിൽ നേട്ടമുണ്ടാക്കാൻ ഉത്പാദനം ഉയർത്തുകയും ഉത്പാദനമേഖലയിൽ വേണ്ട മാറ്റങ്ങൾ വരുത്തുകയുമാണ് വേണ്ടതെന്ന് ബന്ധപ്പെട്ടവർ പറയുന്നു
..............................
സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ താഴ്ച്ചയിലായിരുന്ന കയറ്റുമതി ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്. ഈ ട്രെൻഡ് വർഷം മുഴുവൻ നിലനിൽക്കുമെന്ന വിശ്വാസമുണ്ടെന്ന് കൊച്ചി ആസ്ഥാനമായ വേൾഡ് സ്പൈസ് ഓർഗനൈസേഷന്റെ ചെയർമാൻ രാംകുമാർ മേനോൻ പറഞ്ഞു.
...........................
രാജ്യത്തെ സുഗന്ധവ്യഞ്ജന ഉത്പാദനത്തിന്റെ 15 മുതൽ 20 വരെ ശതമാനമാണ് കയറ്റുമതി ചെയ്യുന്നത്. ബാക്കി ആഭ്യന്തര ഉപഭോഗമാണ്. രാജ്യത്തെ വാർഷിക മൊത്ത ഉത്പാദനം 11 മില്യൺ ടണ്ണാണ്. ചെെന, ബംഗ്ളാദേശ്, യു. എസ്. എ, ശ്രീലങ്ക, ഇൻഡൊനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കാണ് പ്രധാനമായും കയറ്റുമതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |