ന്യൂഡൽഹി: രാജ്യത്ത് ഇനി മുതൽ ഭാരത് എന്ന ഏകീകൃത ബ്രാൻഡിലാകും യൂറിയ ലഭ്യമാകുക. ഡൽഹി ദേശീയ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പിഎം കിസാൻ സമ്മാൻ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രധാനമന്ത്രി ഒരു രാഷ്ട്രം ഒരു വളം പദ്ധതിയിലൂടെ ഭാരത് ബ്രാൻഡ് അവതരിപ്പിച്ചത്. ഭാരത് യൂറിയ ബാഗുകളും അദ്ദേഹം പുറത്തിറക്കി.
സബ്‌സിഡിയുള്ള യൂറിയ ഇനി മുതൽ ഭാരത് എന്ന പേരിൽ മാത്രമെ വിൽക്കാനാകൂ. ഗുണനിലവാരമുള്ള രാസവളം വിലക്കുറവിൽ ലഭ്യമാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദ്രവീകൃത നാനോ യൂറിയ ഉത്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു ചാക്കു യൂറിയയുടെ സ്ഥാനത്ത് ഒരു കുപ്പി നാനോ യൂറിയ മതിയാകും. യൂറിയയുടെ ഗതാഗതച്ചെലവും കുറയും.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു തുകയായ 16,000 കോടിരൂപ പ്രധാനമന്ത്രി വിതരണം ചെയ്‌തു. പിഎം-കിസാൻ സമ്മാൻ നിധി ഇടനിലക്കാരില്ലാതെ ദീപാവലിക്ക് തൊട്ടുമുൻപ് നേരിട്ടു കർഷകരുടെ അക്കൗണ്ടുകളിൽ എത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അർഹരായ കർഷക കുടുംബങ്ങൾക്ക് 2000 രൂപയുടെ മൂന്ന് തുല്യഗഡുക്കളായി പ്രതിവർഷം 6000 രൂപയുടെ ആനുകൂല്യമാണ് പദ്ധതി വഴി നൽകുന്നത്. ഇതുവരെ രണ്ട് ലക്ഷം കോടി രൂപയിലധികം നൽകി.
രാസവസ്തു-രാസവളം മന്ത്രാലയത്തിനു കീഴിലുള്ള 600 പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളും (പി.എം.കെ.എസ്.കെ) ഉദ്ഘാടനം ചെയ്തു. വളം ചില്ലറവിൽപനശാലകളെ ഘട്ടംഘട്ടമായി പി.എം.കെ.എസ്.കെ ആക്കി മാറ്റും. വളം, വിത്തുകൾ, ഉപകരണങ്ങൾ തുടങ്ങിയവയും മണ്ണ് പരിശോധന സൗകര്യവും ലഭ്യമാകും. 3.3 ലക്ഷത്തിലധികം ചില്ലറ വളം വിൽപനശാലകളെ പി.എം.കെ.എസ്.കെ ആക്കി മാറ്റും. പി.എം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ കർഷകരുമായുള്ള ബന്ധം സുദൃഡമാക്കാനുള്ള സംവിധാനമാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |