കോഴിക്കോട് : സ്വർണവ്യാപാര മേഖലയിൽ ഉപഭോക്താക്കളുടെ താത്പര്യ സംരക്ഷണം മുൻ നിർത്തി ബാങ്ക് റേറ്റിനെ അടിസ്ഥാനമാക്കി കേരളത്തിൽ സ്വർണ്ണത്തിന് വില ഏകീകരണം നടപ്പിൽ വന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മാനേജ്‌മെന്റ് സ്വർണത്തിന്റെ ബോർഡ് റേറ്റ് നിശ്ചയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 916 പരിശുദ്ധിയുള്ള (22 ക്യാരറ്റ്) സ്വർണത്തിന്റെ വില ഏകീകരണത്തിന് തീരുമാനമായത്.
കേരളത്തെ മാത്യകയാക്കി രാജ്യത്ത് എല്ലായിടത്തും സ്വർണ വില്പന വില ഏകീകരിക്കണമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യമായി സ്വർണത്തിന് ഒരേ വില ഈടാക്കുന്ന 'വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ്' പോളിസി നടപ്പാക്കിയത് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സാണ്.
അംഗീകൃത സ്വർണ വില്പനക്കാരും ആഭരണ നിർമ്മാതാക്കളുമെല്ലാം ബാങ്കുകൾ നിശ്ചയിക്കുന്ന നിരക്കിലാണ് സ്വർണം വാങ്ങുന്നതെങ്കിലും കേരളത്തിൽ ഒരേ ദിവസം വ്യത്യസ്ത വിലകളിലാണ് ഇതുവരെ സ്വർണ വില്പന നടന്നിരുന്നത്. ബാങ്ക് റേറ്റിനെ അടിസ്ഥാനമാക്കി ജ്വല്ലറികൾ വില ഏകീകരണം നടപ്പാക്കിയതോടെ ഈ അവസ്ഥ മാറും. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ന്യായമായ വിലയിൽ സ്വർണം വാങ്ങുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ രീതി ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും കൊണ്ടു വരണമെന്ന് എം.പി അഹമ്മദ് പറഞ്ഞു.
വില ഏകീകരണം വന്നതോടെ ബാങ്ക് നൽകുന്ന അതേ വിലയാണ് സ്വർണ്ണത്തിന് കേരളത്തിലെ ജ്വല്ലറികൾ ഇപ്പോൾ ഈടാക്കുന്നത്.
ബാങ്ക് റേറ്റിനേക്കാൾ ഗ്രാമിന് 150 രൂപ മുതൽ 300 രൂപ വരെ അധിക നിരക്കിലാണ് മിക്ക സംസ്ഥാനങ്ങളിലും സ്വർണം വിൽക്കുന്നത്. സ്വർണ്ണ വ്യാപാര മേഖലയുടെ വിശ്വാസ്യതയും സുതാര്യതയും തകരാൻ ഇത് കാരണമാകുന്നുണ്ടെന്ന് എം.പി. അഹമ്മദ് പറഞ്ഞു
.........................
അതാത് ദിവസത്തെ ബാങ്ക് റേറ്റിനെ അടിസ്ഥാനപ്പെടുത്തി സ്വർണ വില നിശ്ചയിക്കുന്ന രീതി രാജ്യത്താകെ ഉണ്ടാകണം. സ്വർണ്ണത്തിന്റെ ബാങ്ക് റേറ്റും ജി എസ് ടിയും ഇറക്കുമതി തീരുവയും ഉൾപ്പടെയുള്ള മറ്റ് നികുതികളുമെല്ലാം ഇന്ത്യയിൽ എവിടെയും ഒരേ നിരക്കിലാണ്.
എം.പി. അഹമ്മദ്, മലബാർ ഗ്രൂപ്പ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |