ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇന്ത്യയുടെ സുഗന്ധ ബസ്മതി അരി, ബസുമതി ഇതര അരി കയറ്റുമതി 7.37 ശതമാനം ഉയർന്ന് 126.97 ലക്ഷം ടണ്ണായി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 118.25 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി.
ചില ഇനം അരി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, മൊത്തത്തിലുള്ള കയറ്റുമതി ഇതുവരെ ശക്തമായി തുടരുകയാണെന്ന് ഓൾ ഇന്ത്യ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ് വിജയ് സേത്തിയ പറഞ്ഞു.
മൊത്തം കയറ്റുമതിയിൽ ബസുമതി കയറ്റുമതി 2022-23 സാമ്പത്തിക വർഷത്തെ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ 24.97 ലക്ഷം ടണ്ണായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 21.59 ലക്ഷം ടണ്ണായിരുന്നു,
ബസുമതി ഇതര അരി കയറ്റുമതി 96.66 ലക്ഷം ടണ്ണിൽ നിന്ന് 102 ലക്ഷം ടണ്ണായി ഉയർന്നുവെന്നും സേത്തിയ പറഞ്ഞു.
ബസ്മതി അരി പ്രധാനമായും യു.എസ്, യൂറോപ്പ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ പരമ്പരാഗത വിപണികളിലേക്കാണ് കയറ്റി അയച്ചിരുന്നത്, ബസ്മതി ഇതര അരിയുടെ കയറ്റുമതി പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ്.
സെപ്റ്റംബറിൽ സർക്കാർ നുറുക്ക് അരിയുടെ കയറ്റുമതി നിരോധിക്കുകയും ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിനും വിലക്കയറ്റം തടയുന്നതിനുമായി ബസുമതി ഇതര അരിക്ക് 20 ശതമാനം കസ്റ്റംസ് തീരുവ ചുമത്തുകയും ചെയ്തിരുന്നു.
കസ്റ്റംസ് തീരുവ ചുമത്തിയതിനാൽ ബസുമതി ഇതര അരി കയറ്റുമതിയെ ബാധിച്ചിട്ടില്ലെന്ന് സേത്തിയ പറഞ്ഞു. കയറ്റുമതി ശക്തമായി തുടർന്നു.
ഉത്പാദനം കുറയാൻ സാദ്ധ്യതയുള്ളതിനാൽ വില ഉയരുന്നത് തടയാൻ സർക്കാർ അരി കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി.
കൃഷി മന്ത്രാലയത്തിന്റെ ആദ്യ കണക്ക് പ്രകാരം, മുൻ ഖാരിഫ് സീസണിലെ 111.76 ദശലക്ഷം ടണ്ണിൽ നിന്ന് 2022-23 വിള വർഷത്തിലെ (ജൂലായ്-ജൂൺ) ഖാരിഫ് സീസണിൽ അരി ഉത്പാദനം 104.99 ദശലക്ഷം ടണ്ണായി കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |