ന്യൂഡൽഹി: കേന്ദ്രസർക്കാരും പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിയും മുഖ്യ ഉടമകളായ ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികൾ വിറ്റൊഴിയാനും മാനേജ്‌മെന്റ് ചുമതലകൾ കൈമാറാനും കേന്ദ്ര കാബിനറ്റിന്റെ സാമ്പത്തികകാര്യ സമിതി (സി.സി.ഇ.എ) അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് റിസർവ് ബാങ്കുമായി ചർച്ചകൾ നടത്തിയ ശേഷം ഓഹരി വിൽക്കാമെന്ന് വ്യക്തമാക്കിയത്.
കേന്ദ്രസർക്കാരിന് 45.48 ശതമാനവും എൽ.ഐ.സിക്ക് 49.24 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഐ.ഡി.ബി.ഐ ബാങ്കിലുള്ളത്. മാനേജ്‌മെന്റ് ചുമതലയുള്ള എൽ.ഐ.സിയാണ് മുഖ്യ പ്രമോട്ടർ; കേന്ദ്രസർക്കാർ കോ-പ്രമോട്ടറും. ഓഹരി വിറ്റഴിക്കാൻ എൽ.ഐ.സിയുടെ ഡയറക്‌ടർ ബോർഡും നേരത്തേ അനുമതി നൽകിയിരുന്നു. ഓഹരിവില, വിപണിയിലെ അനുകൂല്യ സാഹചര്യം, ചട്ടങ്ങൾ എന്നിവ പരിഗണിച്ചാകും ഓഹരി വിറ്റഴിക്കുക.
കിട്ടാക്കട പ്രതിസന്ധിയിലകപ്പെട്ട ഐ.ഡി.ബി.ഐ ബാങ്കിനെ 2017 മാർച്ചിൽ റിസർവ് ബാങ്ക് ശിക്ഷാനടപടിയായ പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷനിൽ (പി.സി.എ) ഉൾപ്പെടുത്തിയിരുന്നു. മൂലധന പര്യാപ്‌തതാനുപാതം പാലിക്കാനാവാത്തതും അറ്റ നിഷ്‌ക്രിയ ആസ്‌തി (നെറ്റ് എൻ.പി.എ) 13 ശതമാനമെന്ന പരിധിലംഘിക്കപ്പെടതുമാണ് ബാങ്കിന് തിരിച്ചടിയായത്.
ലാഭപാതയിൽ വീണ്ടും
റിസർവ് ബാങ്കിന്റെ പി.സി.എ നടപടികളുടെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിച്ച ഐ.ഡി.ബി.ഐ ബാങ്ക്, അഞ്ചുവർഷത്തിന് ശേഷം വീണ്ടും ലാഭത്തിന്റെ പാതയിലേറി. 2019-20ൽ 12,887 കോടി രൂപയുടെ നഷ്‌ടം കുറിച്ച ബാങ്ക്, ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 1,359 കോടി രൂപയുടെ ലാഭം നേടി. മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 27.53 ശതമാനത്തിൽ നിന്ന് 22.37 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു.
അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 4.19 ശതമാനത്തിൽ നിന്ന് 1.97 ശതമാനത്തിലേക്ക് താഴ്‌ന്നതും ബാങ്കിന് നേട്ടമായി. കഴിഞ്ഞപാദത്തിലെ ലാഭം മുൻവർഷത്തെ സമാനപാദത്തിലെ 135 കോടി രൂപയിൽ നിന്ന് 512 കോടി രൂപയിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |