SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.14 PM IST

പാരീസിലെ ഇന്ത്യൻ ആസ്‌തികൾ കണ്ടുകെട്ടാൻ കെയിൻ എനർജി

cairn

 ഫ്രഞ്ച് കോടതിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ

 കെയിനിന്റെ നീക്കത്തെ നിയമപരമായി നേരിടും

ന്യൂഡൽഹി: മുൻകൂർ നികുതിക്കേസിൽ ഇന്ത്യയ്ക്കെതിരെ അന്താരാഷ്‌ട്ര ട്രൈബ്യൂണലിൽ വിജയിച്ച ബ്രിട്ടീഷ് കമ്പനി കെയിൻ എനർജിക്ക് പാരീസിലെ ഇന്ത്യൻ ആസ്‌തികൾ കണ്ടുകെട്ടാൻ ഫ്രഞ്ച് കോടതിയുടെ അനുമതി. കേന്ദ്രസർക്കാരിന് പാരീസിലുള്ള രണ്ടുകോടി യൂറോയോളം (ഏകദേശം 178 കോടി രൂപ) മൂല്യംവരുന്ന 20 പ്രോപ്പർട്ടികൾ കണ്ടുകെട്ടാനാണ് ഉത്തരവ്. ഇവയിൽ കൂടുതലും ഓഫീസുകളും ഫ്ളാറ്റുകളുമാണ്. കണ്ടുകെട്ടലിനുള്ള നിയമ നടപടിക്രമങ്ങൾ കെയിൻ ബുധനാഴ്‌ച പൂർത്തിയാക്കി.

പ്രോപ്പർട്ടികളിൽ നിന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരെ കെയിൻ പുറത്താക്കില്ല. എന്നാൽ, പ്രോപ്പർട്ടികളിന്മേലുള്ള ഇന്ത്യയുടെ അവകാശം കോടതി ഉത്തരവോടെ നഷ്‌ടമായിട്ടുണ്ട്. അതേസമയം, ഫ്രഞ്ച് കോടതിയിൽ നിന്ന് നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്നും കെയിനിന്റെ നടപടിയെ അന്താരാഷ്‌ട്ര കോടതിയിൽ നേരിടുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

കെയിനിന് ഇന്ത്യ 120 കോടി ഡോളർ (ഏകദേശം 8,800 കോടി രൂപ) നഷ്‌ടപരിഹാരം നൽകാൻ കഴിഞ്ഞ ഡിസംബറിൽ നെതർലൻഡ്‌സിലെ ഹേഗിലുള്ള പാർലമെന്റ് കോർട്ട് ഒഫ് ആർബിട്രേഷനിലെ മൂന്നംഗ ട്രൈബ്യൂണൽ വിധിച്ചിരുന്നു. ഇതിന് ഇന്ത്യ തയ്യാറാകുന്നില്ലെന്ന് കാട്ടി അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, സിംഗപ്പൂർ, നെതർലൻഡ്‌സ്, ജപ്പാൻ, യു.എ.ഇ., കേമാൻ ഐലൻഡ്സ് രാജ്യങ്ങളിലെ കോടതികളെ സമീപിച്ച് ഇന്ത്യൻ ആസ്‌തികൾ കണ്ടുകെട്ടാനുള്ള അപേക്ഷയും കെയിൻ നൽകിയിരുന്നു.

ഇതിന്റെ ഭാഗമാണ് ഫ്രഞ്ച് കോടതി വിധി. എയർ ഇന്ത്യ വിമാനം കണ്ടുകെട്ടാൻ അനുവദിക്കണമെന്നാണ് അമേരിക്കൻ കോടതിയിൽ നൽകിയ ഹർജിയിലുള്ളത്. അന്താരാഷ്‌ട്ര കോടതിയുടെ വിധി ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും വിധിക്കെതിരെ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ‌ വ്യക്തമാക്കിയിട്ടുണ്ട്.

മുൻകാല നികുതിയും തിരിച്ചടിയും

2006-07ൽ ആഭ്യന്തര പുനഃസംഘടനയുടെ ഭാഗമായി കെയിൻ ഇന്ത്യ ഹോൾഡിംഗ്‌സ് കമ്പനിയുടെ ഓഹരികൾ മാതൃകമ്പനിയായ കെയിൻ യു.കെ., കെയിൻ ഇന്ത്യ കമ്പനിക്ക് കൈമാറിയിരുന്നു. ഇതിലൂടെ കെയിൻ യു.കെ സാമ്പത്തികലാഭം നേടിയെന്ന് കണ്ടെത്തിയ ഇന്ത്യൻ ആദായനികുതി വകുപ്പ് 25,000 കോടി രൂപയുടെ റെട്രോ ടാക്‌സ് (മുൻകാല പ്രാബല്യത്തോടെയുള്ള നികുതി) ഈടാക്കി.

ഇതിനെതിരെ ഇന്ത്യയിലെ കോടതികളെ കെയിൻ സമീപിച്ചെങ്കിലും തോറ്റു. തുടർന്നാണ് കേസ് അന്താരാഷ്‌ട്ര കോടതിയിലെത്തിയത്. ഇന്ത്യയുടെ നടപടി ബ്രിട്ടനുമായുള്ള ഉഭയകക്ഷി കരാറിന്റെ ലംഘനമാണെന്ന് കാട്ടിയാണ് നെതർലൻഡ്സ് കോടതി കെയിനിന് അനുകൂലമായി വിധിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CAIRN ENERGY, FRENCH COURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.