ന്യൂഡൽഹി: മുൻകാല നികുതി (റെട്രോസ്‌പെക്ടീവ് ടാക്‌സ്) ഈടാക്കിയതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ വിവിധ രാജ്യങ്ങളിൽ നിലനിൽനിക്കുന്ന നിയമനടപടികൾ അവസാനിപ്പിക്കാൻ ബ്രിട്ടീഷ് ഊർജ കമ്പനിയായ കെയിൻ എനർജി തീരുമാനിച്ചു. കെയിൻ എനർജിയും (ഇപ്പോൾ കാപ്രികോൺ എനർജി പി.എൽ.സി) കേന്ദ്രസർക്കാരും തമ്മിൽ കോടതിക്ക് പുറത്തുനടത്തിയ ഒത്തുതീർപ്പ് ചർച്ചകൾ ഫലംകണ്ട പശ്ചാത്തലത്തിലാണിത്.
2006-07ൽ ആഭ്യന്തര പുനഃസംഘടനയുടെ ഭാഗമായി കെയിൻ ഇന്ത്യ ഹോൾഡിംഗ്‌സ് കമ്പനിയുടെ ഓഹരികൾ മാതൃകമ്പനിയായ കെയിൻ യു.കെ., കെയിൻ ഇന്ത്യ കമ്പനിക്ക് കൈമാറിയിരുന്നു. 2012ൽ കേന്ദ്രം കൊണ്ടുവന്ന റെട്രോ ടാക്‌സ് നിയമം ചൂണ്ടിക്കാട്ടി, നികുതിവകുപ്പ് കെയിനിന്റെ ഓഹരി കൈമാറ്റ നടപടിയിന്മേൽ 7,900 കോടി രൂപയുടെ നികുതി ഈടാക്കി. ഇതിനെതിരെ കെയിൻ നൽകിയ കേസ് പരിഗണിച്ച നെതർലൻഡ്സിലെ ഹേഗിലുള്ള പെർമനന്റ് കോർട്ട് ഒഫ് ആർബിട്രേഷൻ (പി.സി.എ) ഇന്ത്യയുടെ നടപടി ഇന്ത്യയും ബ്രിട്ടനും തമ്മിലെ ഉഭയകക്ഷി കരാറിന്റെ ലംഘനമാണെന്നും ഇന്ത്യ കെയിനിന് 10,240 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും വിധിച്ചിരുന്നു.
നഷ്ടപരിഹാരം നൽകാൻ ഇന്ത്യ മടിച്ചതോടെ, വിവിധ രാജ്യങ്ങളിലെ ഇന്ത്യയുടെ ആസ്‌തികൾ കണ്ടുകെട്ടാൻ അനുമതി തേടി കെയിൻ അമേരിക്ക, മൗറീഷ്യസ്, ഫ്രാൻസ്, സിംഗപ്പൂർ, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ കോടതികളെ സമീപിച്ചു. ഈ കേസുകളിലും തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് ഇന്ത്യ ഒത്തുതീർപ്പിന് തയ്യാറായത്. റെട്രോ നികുതി പിന്നീട് മോദി സർക്കാർ റദ്ദാക്കുകയും ചെയ്‌തു.
വിവാദ റെട്രോ നികുതി പ്രകാരം 17 കമ്പനികൾ നിന്ന് കേന്ദ്രം 1.17 ലക്ഷം കോടി രൂപയോളം പിരിച്ചെടുത്തിട്ടുണ്ട്. ഈയിനത്തിൽ വൊഡാഫോണിനെതിരായ 8,100 കോടി രൂപയുടെ കേസിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |